CrimeNEWS

ഭക്ഷണം കഴിക്കാന്‍ വിളിച്ച ഭാര്യയെ തലങ്ങും വിലങ്ങും വെട്ടി; മാനോരോഗിയായ ഭര്‍ത്താവ് മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ്

ഇടുക്കി: ഭാര്യയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. ഇടുക്കി പ്രകാശ് സിറ്റി സ്വദേശിയായ മാടപ്രയില്‍ സുമജന്‍ എന്നുവിളിക്കുന്ന പുന്നത്താനിയില്‍ കുര്യനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഭാര്യ ആലീസിനെ പ്രതി തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് ദിവസമായി കുര്യന്‍ മാനസിക രോഗത്തിനായുളള മരുന്ന് കഴിച്ചിരുന്നില്ല, സംഭവ ദിവസം രാവിലെ കട്ടപ്പനയിലെ ആശുപത്രില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാള്‍ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് ഭാര്യയെ പലതവണ വെട്ടുകയായിരുന്നു. മുറിവേറ്റ ആലീസ് വീട്ടില്‍ നിന്നിറങ്ങിയോടി തൊട്ടടുത്ത വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

തുടര്‍ന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നു രക്ഷപ്പെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ കുര്യന്‍ വീട്ടിലെത്തിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍നിന്നു വെട്ടാനുപയോഗിച്ച വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Back to top button
error: