KeralaNEWS

മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പളളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വര്‍ഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്.

1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു.
സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

Signature-ad

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റു. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് ആദര്‍ശത്തോട് ശക്തമായ കൂറുപുലര്‍ത്തിയിരുന്ന ലോറന്‍സ് തന്റെ ശരികളോടൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്നു. സേവ് സിപിഎം ഫോറം അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി പാര്‍ട്ടി നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. എന്നാല്‍ അവിടെ നിന്നു സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ലോറന്‍സ് എത്തി. ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍.സജീവന്‍, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: