KeralaNEWS

അതിസുരക്ഷാ നമ്പര്‍പ്ലേറ്റില്‍ ഇടഞ്ഞ് മന്ത്രിയും കമ്മീഷണറും; വലഞ്ഞ് ഉദ്യോഗസ്ഥര്‍, ഓഫറുമായി കമ്പനികള്‍

തിരുവനന്തപുരം: പഴയവാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്നതുസംബന്ധിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും തമ്മില്‍ തര്‍ക്കം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യം അതിസുരക്ഷാ നമ്പര്‍പ്ലേറ്റിലും തുടരുകയാണ്.

യന്ത്രങ്ങള്‍വാങ്ങി സ്വന്തംനിലയ്ക്ക് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചുനല്‍കാനായിരുന്നു ആദ്യ തീരുമാനം. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനെ നോഡല്‍ എജന്‍സിയായി നിയോഗിക്കുകയുംചെയ്തു.

Signature-ad

യന്ത്രസാമഗ്രികള്‍ വിതരണംചെയ്യാന്‍ സന്നദ്ധരായ കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ വിളിച്ചു. ഇതിനിടെയാണ് ഇടതുമുന്നണിയിലെ ധാരണപ്രകാരം ഗതാഗതമന്ത്രിയായി കെ.ബി. ഗണേഷ്‌കുമാര്‍ സ്ഥാനമേറ്റത്. മുന്‍മന്ത്രിയുടെ കാലത്തെ തീരുമാനങ്ങള്‍പലതും മാറ്റിവെച്ച കൂട്ടത്തില്‍ അതിസുരക്ഷാനമ്പര്‍പ്ലേറ്റ് പദ്ധതിയും നിര്‍ത്തിവെക്കാന്‍ ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രമാനദണ്ഡപ്രകാരം കുറഞ്ഞനിരക്കില്‍ നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കുന്ന കമ്പനികള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് നല്ലതെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, രേഖാമൂലം നിര്‍ദേശം നല്‍കിയില്ല.

സര്‍ക്കാര്‍നിര്‍ദേശപ്രകാരം ആരംഭിച്ച നടപടികള്‍ മറ്റൊരു ഉത്തരവില്ലാതെ നിര്‍ത്തിവെക്കേണ്ടതില്ലെന്ന നിലപാട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും സ്വീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. കേന്ദ്രനിയമപ്രകാരം 2019 ഏപ്രില്‍ മുതല്‍ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ഉത്തരേന്ത്യന്‍ കമ്പനികള്‍ നോട്ടമിട്ടിട്ട് ഏറെക്കാലമായി. സംസ്ഥാനം പ്രിന്റിങ് യൂണിറ്റ് തുടങ്ങുന്നതിനെ ചില കമ്പനികള്‍ എതിര്‍ക്കുമ്പോള്‍ മറ്റുചിലര്‍ അനുകൂലിക്കുന്നുണ്ട്. അനുകൂലതീരുമാനം എടുപ്പിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കമ്പനികളുടെ ഇടനിലനിലക്കാരും സജീവമാണ്.

Back to top button
error: