CrimeNEWS

കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍, ബന്ധം അവസാനിപ്പിച്ചിരുന്നു; മുന്‍ കാമുകന്റെ മൊഴി

ആലപ്പുഴ: മാന്നാറില്‍ കൊല്ലപ്പെട്ട കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍ വെച്ചാണെന്നാണ് മുന്‍ കാമുകന്റെ മൊഴി. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

”മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു” തുടങ്ങിയ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് നല്‍കിയതെന്നാണ് വിവരം.

Signature-ad

അതേസമയം, കലയെ ഭര്‍ത്താവ് അനില്‍കുമാര്‍ കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ചായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്ന കാര്യം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു.

അതിനിടെ, കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്ന് നടന്നേക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രായേലില്‍ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം.

ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അനില്‍കുമാറിനെ ഇസ്രായേലില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. ജിനു, സോമന്‍, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തില്‍ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്‌കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Back to top button
error: