CrimeNEWS

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചു; ‘മകന്റെ അച്ഛന്‍’ കസ്റ്റഡിയില്‍

പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മകന്‍ അലനാണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണ്. പരിക്കേറ്റ ശശി ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണംചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

രാത്രിസമയത്തെ പതിവുപരിശോധനയ്ക്കിറങ്ങിയ ശശിയും സംഘവും പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനായി സമീപത്തേക്ക് വന്നപ്പോഴായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ വാഹനം അമിത വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കൈ കാണിച്ചപ്പോഴാണ് ശശിയെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്‌ഐയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയെന്നും മനഃപൂര്‍വം വാഹനം ഇടിപ്പിക്കുകയുമായിരുന്നു എന്നാണ് തൃത്താല സിഐ പറയുന്നത്. വാഹനം കണ്ടത് ദുരൂഹസാഹചര്യത്തിലായിരുന്നുവെന്നും ഉള്ളില്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സിഐ അറിയിച്ചു.

Signature-ad

ഇരുവര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള പ്രതിക്കുവേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചുവെന്നും അലന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഇവര്‍ എന്തിനാണ് പരുതൂര്‍മംഗലത്ത് എത്തിയതെന്നതിന് വ്യക്തത വന്നിട്ടില്ല. അലനെക്കൂടി പിടികൂടിയാലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

 

Back to top button
error: