KeralaNEWS

സമ്മര്‍ദം ശക്തം; പെട്രോള്‍ വിലയില്‍ വലിയ മാറ്റം ഉടനെന്ന് സൂചന

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദമേറുന്നു. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നാണ് വ്യവസായ, വാണിജ്യ സമൂഹം ആവശ്യപ്പെടുന്നത്.

ജൂണ്‍ 22ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ അന്‍പത്തിമൂന്നാമത്തെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് ആയതിനാല്‍ എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി. എസ്.ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗമാണിത്.

Signature-ad

പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം, റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെ കൂടി ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍കൈയെടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്ക പരിഹരിക്കാനും നടപടികളെടുക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് 28 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടിയും യോഗത്തില്‍ പുന:പരിശോധിച്ചേക്കും. ഓണ്‍ലൈന്‍ ഗെയിംമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന യോംത്തില്‍ 28 ശതമാനം നികുതി ചുമത്തിയിരുന്നു.

പെട്രോളിയം ഉത്പന്നങ്ങള്‍, റിയല്‍റ്റി, വൈദ്യുതി തുടങ്ങിയ മേഖലകളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ആവശ്യപ്പെട്ടു. ജി.എസ്.ടി നിരക്കുകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ ഏകീകരിക്കണമെന്ന നിര്‍ദേശവും ഇത്തവണ കൗണ്‍സില്‍ പരിഗണിക്കും. നിരക്കുകളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിര്‍ദേശിക്കാന്‍ ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയുടെ നേതൃത്വത്തിലുള്ള പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Back to top button
error: