Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

രക്ഷാപ്രവര്‍ത്തനം സിറ്റുവേഷന്‍ റൂമിലിരുന്ന് ട്രംപ് ലൈവ് ആയി കണ്ടു; നേതൃത്വം നല്‍കിയത് സ്‌പെഷല്‍ കമാന്‍ഡോ യൂണിറ്റ്; ഇറാന്‍ സൈന്യത്തെ വെടിവച്ചു തുരത്തി; കരമാര്‍ഗം രക്ഷിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; രണ്ടാം പെലറ്റിനെ രക്ഷിച്ചത് അതീവ സാഹസികമായി; അണിയറ ഒരുക്കങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു.

വിമാനത്തിലെ വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു എങ്കിലും നടക്കാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ദിവസത്തിലധികം മലനിരകളില്‍ പിടിക്കപ്പെടാതെ ഒളിവില്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ കാണാതായ യുഎസ് ഓഫീസറെ കണ്ടെത്താന്‍ ഐആര്‍ജിസിയും മത്സരിച്ചതോടെ ഈ വിമാനം വെടിവെച്ചിട്ട സംഭവം യുഎസ് സൈന്യത്തിന് അഭിമാന പ്രശ്‌നമായി മാറി. രണ്ട് ക്രൂ അംഗങ്ങളെയും ഇറാന്റെ ഉള്ളില്‍ നടന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനുകളിലൂടെയാണ് രക്ഷപ്പെടുത്തിയത്.

ശനിയാഴ്ചത്തെ ഓപ്പറേഷന്‍ നടത്തിയത് പ്രത്യേക കമാന്‍ഡോ യൂണിറ്റാണെന്നും, യുഎസ് സേന ശക്തമായ വെടിവെപ്പ് നടത്തിയെന്നും, ഇപ്പോള്‍ എല്ലാ സൈനികരും ഇറാന് പുറത്തെത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവിച്ചത് ഇങ്ങനെ

രണ്ട് സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, എഫ്-15 പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറും വെള്ളിയാഴ്ച പുറത്തുചാടിയ ശേഷം തങ്ങളുടെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം വഴി ബന്ധപ്പെട്ടിരുന്നു.

വിമാനം വെടിവെച്ചിട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൈലറ്റിനെ രക്ഷപ്പെടുത്തി. ആ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇറാന്‍ ഒരു യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിനെ ആക്രമിക്കുകയും ക്രൂ അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെങ്കിലും അതിന് പറക്കാന്‍ കഴിഞ്ഞു. വെപ്പണ്‍സ് സിസ്റ്റം ഓഫീസറെ കണ്ടെത്താനും രക്ഷപ്പെടുത്താനും ഒരു ദിവസത്തിലധികം സമയമെടുത്തു.

അണിയറയില്‍

വെപ്പണ്‍സ് സിസ്റ്റം ഓഫീസറെ കണ്ടെത്തുന്നതിന് മുമ്പ്, യുഎസ് സേന അദ്ദേഹത്തെ കണ്ടെത്തിയെന്നും കരമാര്‍ഗ്ഗം പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഇറാനെ തെറ്റിദ്ധരിപ്പിച്ചു. സിഐഎയുടെ നേതൃത്വത്തിലായിരുന്നു വ്യാജ പ്രചാരണം. ഇതോടൊപ്പം ഉദേ്യാഗസ്ഥനായി പ്രത്യേക തിരച്ചില്‍ ആരംഭിച്ചു. ‘ഇത് വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അത് ഒരു മലയിടുക്കിനുള്ളിലെ ധീരനായ ഒരു അമേരിക്കന്‍ പോരാളിയായിരുന്നു. സിഐഎ അല്ലാതെ മറ്റാര്‍ക്കും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയില്ലായിരുന്നു’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിഐഎ അദ്ദേഹത്തിന്റെ കൃത്യമായ സ്ഥാനം പെന്റഗണ്‍, യുഎസ് സൈന്യം, വൈറ്റ് ഹൗസ് എന്നിവരുമായി പങ്കുവെക്കുകയും പ്രസിഡന്റ് ട്രംപ് ഉടനടി രക്ഷാദൗത്യത്തിന് ഉത്തരവിടുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനം തടയാന്‍ ഐആര്‍ജിസിആ പ്രദേശത്തേക്ക് സേനയെ അയച്ചിരുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനിയന്‍ സേന ആ പ്രദേശത്തേക്ക് എത്തുന്നത് തടയാന്‍ യുഎസ് വ്യോമസേനാ വിമാനങ്ങള്‍ അവര്‍ക്കെതിരെ ആക്രമണം നടത്തിയതായി സ്രോതസുകള്‍ അറിയിച്ചു. വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമിലിരുന്നാണ് ട്രംപും അദ്ദേഹത്തിന്റെ ടീമിലെ മുതിര്‍ന്ന അംഗങ്ങളും രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചത്.

ഏറ്റവും പുതിയ വിവരം

ട്രംപ് ഈ രക്ഷാപ്രവര്‍ത്തനം ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചു, ‘യുഎസ് ചരിത്രത്തിലെ ഏറ്റവും സാഹസികമായ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്ന്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

കേണല്‍ പദവിയുള്ള ഓഫീസര്‍ക്ക് ‘പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അദ്ദേഹം സുഖം പ്രാപിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. ‘ഈ ധീരനായ പോരാളി ശത്രുരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഇറാന്റെ അപകടകരമായ മലനിരകളില്‍ ശത്രുക്കളാല്‍ വേട്ടയാടപ്പെടുകയായിരുന്നു, ഓരോ മണിക്കൂര്‍ കഴിയുന്തോറും അവര്‍ അടുത്തടുത്ത് വരികയായിരുന്നു’- ട്രംപ് എഴുതി. ട്രംപ് ശനിയാഴ്ച മുഴുവന്‍ ഓവല്‍ ഓഫീസിലായിരുന്നുവെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തില്‍ നിന്ന് നിരന്തരം വിവരങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എഫ്-15 നും ബ്ലാക്ക് ഹോക്കിനും പുറമെ, വെള്ളിയാഴ്ച ഇറാന്‍ ഒരു എ-10 അറ്റാക്ക് വിമാനത്തെയും വെടിവെച്ചിട്ടു, ഇത് ഇറാന്റെ ആകാശത്ത് യുഎസിന് തടസ്സമില്ലാത്ത ആധിപത്യമുണ്ടെന്ന ട്രംപിന്റെയും ഹെഗ്സെത്തിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അവകാശവാദങ്ങളെ തകര്‍ക്കുന്നതാണ്. ആ വിമാനത്തിലെ പൈലറ്റിന് സൗഹൃദ പ്രദേശത്തേക്ക് പറക്കാനും സുരക്ഷിതമായി പുറത്തുചാടാനും കഴിഞ്ഞു.

 

യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന മലയോര പ്രദേശത്തിന് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ മേഖലയില്‍ കടുത്ത പോരാട്ടം നടന്നെന്നും പറയുന്നു.

ഏതെങ്കിലും ‘ശത്രു പൈലറ്റിനെ’ അധികാരികള്‍ക്ക് കൈമാറാന്‍ ഇറാനിയന്‍ സ്റ്റേറ്റ് അഫിലിയേറ്റഡ് ചാനലിലെ ഒരു വാര്‍ത്താ അവതാരകന്‍ താമസക്കാരോട് ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. പൈലറ്റിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു വന്‍ തുകയും വാഗ്ദാനം ചെയ്തു. 15,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഗ്രാമീണ മേഖലയായ കോഹിലുയെഹ്, ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് ആഹ്വാനം നല്‍കിയിരുന്നത്. തൊട്ടടുത്തുള്ള ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി പ്രവിശ്യയിലും പൈലറ്റിനായി തിരച്ചില്‍ നടത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സംഘര്‍ഷത്തിലുടനീളം, ശത്രു വിമാനങ്ങള്‍ വെടിവെച്ചിട്ടതിനെക്കുറിച്ച് ഇറാന്‍ വിവിധ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവയില്‍ പലതും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുമ്പത്തെ ഒരു പ്രക്ഷേപണത്തില്‍, ഈ പ്രദേശത്തെ യുഎസ് വിമാനങ്ങളുടെ ദൃശ്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ‘അവരെ കണ്ടാല്‍ വെടിവെക്കുക’ എന്ന് ചാനല്‍ കാഴ്ചക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഒരു പിക്കപ്പ് ട്രക്കിന്റെ പുറകില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലോഹ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പ്രക്ഷേപണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.

#USIranWar, #PilotRescue, #SpecialForces, #BreakingNews, #IranConflict, #F15, #CIA, #MiddleEastUpdate, #DonaldTrump, #MilitaryOperation, #Tehran, #DefenseNews, #Axios, #GlobalCrisis, #MalayalamNews, #Dailyhunt, #GoogleNews, #KeralaMedia, #TrendingNow, #WarZone

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: