കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി. പരമ്പരാഗത ബി.ജെ.പി വോട്ടുകള്‍ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് ഉയര്‍ത്താനായത് മാത്രമാണ് ബി.ഡി.ജെ.എസിന് ആശ്വസിക്കാന്‍ വക നല്കുന്ന കാര്യം.
കോട്ടയത്ത് ആദ്യം മത്സരിക്കുന്നതിന് താല്പര്യമില്ലായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നീട് സജീവമായ ബി.ഡി.ജെ.എസ്, താഴെ തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തി. എസ്.എന്‍.ഡി.പി യൂണിയന് നേതാക്കാള്‍ വീടുകള്‍ കയറി പ്രചാരണം നടത്തി.
തുഷാറിനായി അമ്മ പ്രീതി നടശേടനും ഭാര്യയും കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. രണ്ടര ലക്ഷം വോട്ടെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കഴിഞ്ഞ തവണ പി.സി തോമസിന് ലഭിച്ച ഒരു ലക്ഷത്തി അന്‍പതിനായിരം വോട്ടിനെക്കാള്‍ പതിനായിരം വോട്ടു മാത്രമാണ് കൂടുതല്‍ കിട്ടിയത്. ബി.ജെ.പി- നായര്‍ വോട്ടുകള്‍ തുഷാറിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിച്ചില്ല. സമാന്തരമായി പ്രചാരണം ഏകോപിച്ചാണ് ബി.ഡി.ജെ.എസ്, തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. അതൃപ്തി ബി.ജെ.പി ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലേക്ക് തിരിച്ചു. അതേസമയം, ബി.ജെ.പി വോട്ടുകള്‍ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും ബി.ഡി.ജെ.എസ് വോട്ടുകളിലാണ് കുറവുണ്ടായെന്നും ബി.ജെ.പി നേതക്കള്‍ വ്യക്തമാക്കി.