കൊച്ചി: ജാമ്യഹര്‍ജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹര്‍ജി നല്കിയ പള്‍സര്‍ സുനിക്ക് (എന്‍.എസ്.സുനില്‍) 25,000 രൂപ പിഴ. നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് ഉത്തരവില്‍ പറഞ്ഞു. ഏപ്രില്‍ 16ന് പള്‍സര്‍ സുനി നല്കിയ ജാമ്യഹര്‍ജി മേയ് 20ന് തളളിയിരുന്നു. ഇതിനു പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹര്‍ജി നല്‍കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ജാമ്യം നിഷേധിക്കാന്‍ കാരണമായ കാര്യങ്ങളില്‍ ഈ 3 ദിവസത്തിനുള്ളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പിഴ ചുമത്തുന്നതു സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് 25,000 രൂപ പിഴ ചുമത്തിയത്.
പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ലീഗല്‍ സെല്‍ അതോറിറ്റിയെ സമീപിക്കാമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ഓരോ തവണ ജാമ്യാപേക്ഷ നല്‍കാനും ഇതിനു വ്യത്യസ്ത അഭിഭാഷകരെ നിയോഗിക്കാനും പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും, അല്ലെങ്കില്‍ സഹായിക്കാനായി പിന്നില്‍ മറ്റാരോ ഉണ്ടെന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ വിചാരണ കോടതി മുമ്പാകെയാണ്. ഈ കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്.
ഒരു മാസത്തിനുള്ളില്‍ പ്രതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പിഴ തുക അടയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. 7 വര്‍ഷമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. എന്നാല്‍ പ്രതി കസ്റ്റഡിയില്‍ വിചാരണ നേരിടണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സാഹചര്യങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ മാത്രമാണ് ജാമ്യാപേക്ഷ തള്ളിയാല്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കാനാവൂ. രണ്ട് തവണയും സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ തീരുമാനം ശരിവയ്ക്കുകയായിരുന്നു എന്നും കോടതി പറഞ്ഞു.