KeralaNEWS

കൊലവിളി പ്രസംഗം; എസ്.കെ.എസ്.എസ്.എഫ് നേതാവിനെതിരെ കേസ്

മലപ്പുറം: വിവാദ പരാമര്‍ശത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്തു. കലാപാഹ്വാന വകുപ്പ് ചുമത്തിയാണ് മലപ്പുറം പൊലീസ് കേസെടുത്തത്.

അഷ്‌റഫ് കളത്തിങ്ങല്‍ എന്നയാളുടെ പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദിയും പരാതി നല്‍കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

Signature-ad

സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമര്‍ശം രാജ്യത്തിന്റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പറയുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയും അതിന്റെ ഉസ്താദുമാരെയും വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവര്‍ത്തകന്മാര്‍ മുന്നിലുണ്ടാകുമെന്നായിരുന്നു സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്. എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി ജീവിക്കുന്ന, ആ പ്രസ്ഥാനത്തിന് വേണ്ടി മരിക്കാന്‍ സന്നദ്ധരായ ഒരു പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞിരുന്നു.

അതേസമയം, സത്താര്‍ പന്തല്ലൂരിനെ തള്ളി സമസ്ത നേതാക്കള്‍ രംഗത്ത് വന്നിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി വ്യക്തമാക്കി. നിലവിലെ വിഷയം ഉന്നത നേതൃത്വം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: