IndiaNEWS

അമ്മയെപ്പോലെ തന്നെ അച്ഛനും രക്ഷാകര്‍ത്താവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് കോടതി വ്യക്തമാക്കി. മുന്നു വയസ്സുള്ള മകനെ തട്ടിക്കൊണ്ടപോയെന്ന, അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിതാവിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്. 1956-ലെ ഹിന്ദു ന്യൂനപക്ഷ ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമല്ല. ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള ‘ഗാര്‍ഡിയന്‍’ എന്ന പദപ്രയോഗം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെയോ അവന്റെ വസ്തുവകകളുടെയോ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. ഇതു പ്രകാരം ജൈവീക ബന്ധമുള്ള അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവാണെന്നും കോടതി നിരീക്ഷിച്ചു.

Signature-ad

ഇത്തരം കേസുകളില്‍ വാദം തുടരുന്നത് കോടതിയുടെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍, അപേക്ഷകനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകരായ പവന്‍ ദഹത്, എബി മൂണ്‍ എന്നിവരാണ് അപേക്ഷകന് വേണ്ടി ഹാജരായത്.

Back to top button
error: