CrimeNEWS

‘കൂടത്തായി മോഡലില്‍’ 20 ദിവസത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ വിഷംനല്‍കി കൊന്നു; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡല്‍ കൊലപാതകം. മുംബൈയില്‍നിന്ന് 900 കിലോമീറ്റര്‍ അകലെ ഗഡ്ചിറോളി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ 20 ദിവസത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ 2 യുവതികള്‍ പിടിയിലായി. പതിയേ മരണത്തിലേക്കു തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊലപാതകങ്ങളെന്നു പോലീസ് അറിയിച്ചു. ഗാര്‍ഹിക പീഡനവും സ്വത്തുതര്‍ക്കവുമാണ് കൊലപാതകത്തിനു കാരണം.

അറസ്റ്റിലായ പ്രതിളെ പോലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയപ്പോള്‍

ഗഡ്ചിേറാളിയിലെ മഹാഗാവ് സ്വദേശിയായ ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷന്‍, കോമള്‍, ആനന്ദ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളായ റോഷന്റെ ഭാര്യ സംഘമിത്ര(22), ശങ്കറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ റോസ രാംടെകെ (36) എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റോഷനെ വിവാഹം കഴിച്ച സംഘമിത്ര ഭര്‍തൃവീട്ടില്‍ നിന്നു നേരിട്ട പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിനോടു പറഞ്ഞു. തന്റെ ദുരിതം കണ്ട് അച്ഛന്‍ ജീവനൊടുക്കിയതും അവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും വിവാഹം കഴിച്ചെത്തിയ വീട്ടില്‍ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും വകവരുത്താന്‍ തീരുമാനിച്ചത്.

ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റ സംഘമിത്ര കരയുന്നത് ഒരിക്കല്‍ ശ്രദ്ധയില്‍പെട്ട റോസ വിവരം തിരക്കിയിരുന്നു. ദുരിതകഥ സംഘമിത്ര അവരോടു പങ്കുവച്ചു. കൊല്ലപ്പെട്ട കുടുംബവുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്ന റോസയാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒരു മാസമായി നടത്തിയ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ഇരുവരും ചേര്‍ന്ന് അഞ്ചു പേരെയും വകവരുത്താന്‍ തീരുമാനിച്ചത്.

കൊലപാതകം എങ്ങനെ നടത്താമെന്ന് ഗൂഗിളില്‍ തിരഞ്ഞ ഇവര്‍ വിഷമുള്ള പൂക്കള്‍ ഓണ്‍ലൈനില്‍ വാങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന തോന്നലില്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഗൂഗിളില്‍ നിന്നു തന്നെയാണ് താലിയം ഭക്ഷണത്തില്‍ കലര്‍ത്തി കൊലപ്പെടുത്താനുള്ള ആശയം ലഭിച്ചത്. അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ നിന്നാണ് താലിയം സംഘടിപ്പിച്ചത്.

കാലിലും കൈയിലും പുറത്തും വേദന തുടങ്ങിയ ഇവരുടെ ചുണ്ടുകള്‍ക്ക് കറുത്തനിറം വന്നിരുന്നു. ആരോഗ്യം ക്ഷയിക്കാന്‍തുടങ്ങിയതോടെ ശങ്കറിനെയും ഭാര്യയെയും സെപ്റ്റംബര്‍ 20-ന് ചന്ദ്രാപുരിലെ ആശുപത്രിയിലേക്കും പിന്നീട് നാഗ്പുരിലേക്കും മാറ്റി. സെപ്റ്റംബര്‍ 26-ന് ശങ്കറും തൊട്ടടുത്തദിവസം ഭാര്യയും മരിച്ചു. പിന്നീടാണ് മക്കള്‍ക്കും ഇതേ രോഗലക്ഷണം തുടങ്ങിയത്. ഒക്ടോബര്‍ എട്ടിനും 15-നുമിടയിലായി മൂന്നുപേരും മരിച്ചു. സംഭവമറിഞ്ഞ് ഡല്‍ഹിയിലുണ്ടായിരുന്ന ശങ്കറിന്റെ മറ്റൊരു മകന്‍ സാഗര്‍ സ്ഥലത്തെത്തി.

മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ ഡല്‍ഹിയിലെത്തിയപ്പോള്‍ ഇയാള്‍ക്കും ഇതേ രോഗലക്ഷണങ്ങളുണ്ടായി. പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ രോഗത്തിന് അല്‍പ്പം ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശങ്കറിനെയും ഭാര്യയെയും ആശുപത്രിയിലാക്കുന്നതിനിടയില്‍ ഇവരുടെ കൈയില്‍നിന്ന് വെള്ളംകുടിച്ച കുടുംബത്തിന്റെ ഡ്രൈവറും രോഗംവന്ന് ആശുപത്രിയിലായെങ്കിലും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

തുടക്കത്തില്‍ ഇവരുടെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ലെങ്കിലും പിന്നീട് അന്വേഷണത്തിനായി പോലീസ് അഞ്ചു സംഘങ്ങളെ നിയോഗിച്ചു. കുടുംബകാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സംഘമിത്രയിലും റോസയിലും സംശയംതോന്നിയ പോലീസ് ഇവരെ ഏറെദിവസം നിരീക്ഷിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇവരെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നകാര്യം അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

Back to top button
error: