CrimeNEWS

നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ലോട്ടറി കടയില്‍ കള്ളന്‍; ഓണം ബംബര്‍ ടിക്കറ്റുകള്‍ മോഷണം പോയി

പാലക്കാട്: ഓണം ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ണാര്‍ക്കാട് ചുങ്കത്ത് ലോട്ടറി കടയില്‍ കള്ളന്‍ കയറി. ഇന്ന് നറുക്കെടുക്കുന്ന 3 ഓണം ബംബര്‍ ടിക്കറ്റുകളാണ് കടയില്‍ നിന്ന് മോഷണം പോയത്. പി.എസ് ലോട്ടറി ഏജന്‍സിയിലാണ് മോഷണം നടന്നത്. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പുഷ്പലത എന്ന സ്ത്രീയാണ് കടയുടമ. നേരത്തെ മൂന്നുപേര്‍ക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയില്‍ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിട്ടുണ്ട്. അതേസമയം, എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്തെ മറ്റു മൂന്ന് കടകളില്‍ കൂടി കള്ളന്‍ കയറിയിട്ടുണ്ട്. കടയില്‍ സിസി ടിവി ഇല്ലാത്തതിനാല്‍ പ്രദേശത്തെ മറ്റു സിസിടിവികള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പര്‍ വില്‍പന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസില്‍ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Signature-ad

25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേര്‍ക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങള്‍ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്പര്‍ വില്‍പ്പന അവസാന ദിവസത്തിലേക്ക് കടന്നപ്പോഴും ലോട്ടറികടകളില്‍ നീണ്ടനിരയാണുണ്ടായിരുന്നത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയര്‍ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്.

 

Back to top button
error: