KeralaNEWS

വെന്തുരുകി കേരളം !

കോട്ടയം:മഴ കോരിച്ചൊരിയേണ്ട കര്‍ക്കടക മാസത്തില്‍ പോലും കൊടുംവെയില്‍ കത്തിയാളാൻ ഇടയാക്കിയത് കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്നതിന്റെ സൂചനയാണ്.കേരളത്തിലെ മഴക്കുറവിന് കാരണം പടിഞ്ഞാറൻ കാറ്റ് ദുര്‍ബലമായതിനാലെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന.

എല്‍നിനോ, സൂര്യന്‍റെ മാക്സിമാ എന്നീ പ്രതിഭാസങ്ങളാണ് തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നതെന്നും അവര്‍ പറയുന്നു.കേരളത്തില്‍ ഇനി പരക്കെ മഴക്ക് സാധ്യത സെപ്റ്റംബര്‍ മധ്യത്തോടെ മാത്രമാണ്. അതിനിടെ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. സെപ്റ്റംബര്‍ പകുതി മുതല്‍ മഴ ലഭിച്ചാലും ഇപ്പോള്‍ അനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടില്ല. പ്രതീക്ഷിച്ചതിന്‍റെ 56 ശതമാനം മഴ മാത്രമാണ് പെയ്തത്.

ഈ‌ കുറവ് നികരണമെങ്കില്‍ സെപ്റ്റംബറില്‍ അതിതീവ്ര മഴ ഉണ്ടാകണം. അതിനുള്ള സാധ്യത വിരളമാണ്. ഒക്ടോബറില്‍ തുലാവര്‍ഷം ശക്തമായെങ്കില്‍ മാത്രമെ ഇപ്പോഴനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടൂ. ആഗസ്റ്റിലെ മഴയാണ് സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മഴ സമൃദ്ധമാക്കിയിരുന്നത്.

Signature-ad

ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ലോകത്ത് പൊതുവേ ചൂട് കൂടിയ സമയമാണ്. മണ്‍സൂണ്‍ ശക്തമായ സമയങ്ങളില്‍ ആകാശം മഴമേഘങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നാം അത് അറിയാറില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പഠനവിഭാഗം അധ്യാപകൻ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത്തവണ സ്ഥിതിമാറി.

പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കാറ്റ് ശക്തമായെങ്കില്‍ മാത്രമെ കേരളത്തില്‍ കാലവര്‍ഷം നന്നായി പെയ്യുകയുള്ളൂ. കാറ്റിന്‍റെ ഗതി അനുസരിച്ചാണ് ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. തുലാവര്‍ഷം കനിയുന്നില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം  പറഞ്ഞു.

പെറുവിന്‍റെ തീരത്ത് പസഫിക് സമുദ്രത്തില്‍ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം ഉണ്ടായാല്‍ നമുക്ക് മഴ കുറയും.പസഫിക് സമുദ്രത്തില്‍ ഇന്തോനേഷ്യൻ തീരത്ത് അത്തരം പ്രതിഭാസമുണ്ടായാലാണ് കേരളത്തില്‍ മഴ ശക്തമാകുക.ഇപ്പോള്‍ ഇന്തോനേഷ്യൻ തീരത്ത് താപനില കുറഞ്ഞതാണ് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നത്.

സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ് കടുത്ത‌ ആശങ്കയാണ് സൃഷ്ടിക്കുന്നത്.കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ്‌ മഴക്കുറവ്‌.ആഗസ്‌ത്‌ 16 വരെ 1572.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 877.2 മില്ലി മീറ്റർ മാത്രമാണ്‌ ലഭിച്ചത്‌. പ്രധാന വൈദ്യുതി ഉൽപ്പാദനകേന്ദ്രമായ ഇടുക്കി ജില്ലയിലെ മഴക്കുറവാണ്‌ കൂടുതൽ ആശങ്കയ്‌ക്ക്‌ കാരണം.ഇപ്പോൾ തന്നെ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഡാമുകളിൽ ഇല്ല.ഇടുക്കിയിൽ 1956.5 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ 775.4 മില്ലി മീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌. 60 ശതമാനം കുറവ്‌.ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിലും ആഗസ്‌തിൽ മഴ കുറഞ്ഞതാണ്‌ ആശങ്കയ്‌ക്കിടയാക്കിയത്‌. ആഗസ്‌തിൽ ഇതുവരെ 90 ശതമാനമാണ്‌ മഴക്കുറവ്‌.ജൂണിലെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു.

സെപ്‌തംബറിൽക്കൂടി കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകും.സെപ്‌തംബറിൽ സാധാരണയിൽ കൂടുതൽ മഴ ചില കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നുണ്ട്‌.എന്നിരുന്നാലും നിലവിലെ മഴക്കുറവ്‌ നികത്തുമെന്ന പ്രതീക്ഷയില്ല. കെഎസ്‌ഇബിയുടെയും ജലസേചനവകുപ്പിന്റെയും പ്രധാന അണ്ണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളമുള്ളത്‌. ഇടുക്കിയിൽ 31.6 ശതമാനവും പമ്പയിൽ 2.08ഉം ഇരട്ടയാറിൽ 18.23ഉം ഇടമലയാറിൽ 41.8ഉം ശതമാനമാണ്‌ വെള്ളമുള്ളത്‌.ഇതേരീതിയിൽ മൂന്നോട്ടു പോയാൽ നവംബറോടു കൂടി കുടിവെള്ളത്തിന് ജനങ്ങൾക്ക് നെട്ടോട്ടമോടേണ്ടി വരും.

Back to top button
error: