IndiaNEWS

മകന്റെ കോളജ് ഫീസിന് പണമില്ല; ധനസഹായം ലഭിക്കാന്‍ ശുചീകരണത്തൊഴിലാളിയായ അമ്മ ബസിന് മുന്നില്‍ചാടി മരിച്ചു

ചെന്നൈ: ശുചീകരണത്തൊഴിലാളിയായ സ്ത്രീ ബസിന് മുന്നില്‍ ചാടി മരിച്ചത് കോളജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാനുള്ള പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. സേലം കളക്ടറേറ്റ് ഓഫീസിലെ ശുചീകരണത്തൊഴിലാളിയായ പാപ്പാത്തി (45) മരിച്ച സംഭവത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമായിരിക്കുന്നത്.

വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെ താന്‍ മരിച്ചാല്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് മകന്റെ ഫീസ് അടയ്ക്കാമെന്ന് കരുതിയ സ്ത്രീ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Signature-ad

ജൂണ്‍ 28-ാം തീയതി സേലത്തുവെച്ചാണ് പാപ്പാത്തി ബസിന് മുന്നില്‍ ചാടി മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇവര്‍ പെട്ടെന്ന് റോഡിന് നടുവിലേക്ക് നടക്കുകയും ഈ സമയം എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ബസ് ഇവരെ ഇടിച്ചിടുകയും മരണം സംഭവിക്കുകയുമായിരുന്നു.

കോളജ് വിദ്യാര്‍ഥിയായ മകന്റെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതില്‍ പാപ്പാത്തി ഏറെനാളായി മനോവിഷമത്തിലായിരുന്നുവെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഏകദേശം 45,000 രൂപയായിരുന്നു ഫീസ് അടയ്ക്കാനുണ്ടായിരുന്നത്. ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിക്ക് ഈ പണം കണ്ടെത്താനായില്ല. ഇതിനിടെയാണ് അപകടത്തില്‍ മരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്നാണ് യുവതി ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പാപ്പാത്തി മറ്റൊരു ബസിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്. എന്നാല്‍, ഈ ശ്രമത്തില്‍ ഒരു ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചത്. ഇതിനുശേഷമാണ് യുവതി വീണ്ടും മറ്റൊരു ബസിന് മുന്നിലേക്ക് ചാടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിയാണ് കഴിഞ്ഞ 15 വര്‍ഷമായി മക്കളെ നോക്കുന്നത്. വീട്ടിലെ ചെലവുകള്‍ക്ക് പുറമേ കുട്ടികളുടെ വിദ്യാഭ്യാസചെലവുകള്‍ക്കുകൂടി പണം കണ്ടെത്താന്‍ ഇവര്‍ ഏറെ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: