CrimeNEWS

സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍; തൃശ്ശൂര്‍ നന്തിലത്ത് ജി മാര്‍ട്ടില്‍നിന്നും തട്ടിയെടുത്തത് 58 ലക്ഷം രൂപ!

തൃശ്ശൂർ: തൃശ്ശൂർ നന്തിലത്ത് ജി മാർട്ടിൽനിന്നും 58 ലക്ഷം തട്ടിയ എച്ച്.ആർ.മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട് ഓടാട്ട് വീട്ടിൽ റോഷിൻ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാർട്ട് സി.ഇ.ഒ. സുബൈർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരുടെ പേരിൽ ശമ്പളം എഴുതി വാങ്ങിയായിരുന്നു എച്ച് ആർ മാനേജർ തട്ടിപ്പ് നടത്തിയത്. 2018 മുതൽ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്കു ചേരാതിരുന്നവരുടെയും ബാങ്ക് അകൗണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും വ്യാജമായി നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകൾ കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.

പണം പ്രതിയുടെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. പരിശോധനയിൽ സ്ഥാപനത്തിൽ ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേത് അടക്കം പത്തോളം പേരുടെ അക്കൗണ്ടിലേക്കാണ് പോയത് എന്നും വ്യക്തമായിട്ടുണ്ട്. പരാതി വന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പിന്നാലെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്.

Back to top button
error: