യുഎസ് ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊള്ളക്കാർ’, തിരിച്ചടി നൽകിയിരിക്കും!! എന്തുവന്നാലും ഹോർമുസ് ഉപേക്ഷിക്കില്ല- ഇറാൻ, ടൗസ്ക ചരക്കുകപ്പൽ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്- വീഡിയോ

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനു നേരെ യുഎസ് നാവിക സേന വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കൻ മറൈൻസ് ഹെലികോപ്റ്ററിൽ നിന്ന് കപ്പലിലേക്ക് ഇറങ്ങി നിയന്ത്രണം ഏറ്റെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ടൗസ്ക എന്ന ചരക്കുകപ്പലാണ് പിടിച്ചെടുത്തതെന്നാണ് ട്രംപ് പറഞ്ഞത്. കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച ഇറാൻ യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.
അമേരിക്കൻ സേനയുടെ വിവരമനുസരിച്ച്, ടൗസ്ക എന്ന പേരിലുള്ള കപ്പലിൽ ആറുമണിക്കൂറോളം നീണ്ട മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ആദ്യം യുഎസ്എസ് ട്രിപ്പോളി (LHA-7) എന്ന യുദ്ധക്കപ്പലിൽ നിന്ന് മറൈൻസ് ഹെലികോപ്റ്ററിൽ പറന്ന് കപ്പലിലേക്ക് റാപ്പൽ ചെയ്തു.
ഇതിന് മുമ്പ് യുഎസ്എസ് സ്പ്രൂവൻസ് (DDG-111) എന്ന ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിനെ തടഞ്ഞ് അതിൻ്റെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തനരഹിതമാക്കി. തുടർന്നാണ് മറൈൻസ് കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുത്തത്. CENTCOM വ്യക്തമാക്കുന്നതനുസരിച്ച് അന്തർദേശീയ ജലങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും കപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നടപടി എടുത്തതെന്നാണ്. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കപ്പൽ പ്രതികരിക്കാത്തതിനെ തുടർന്ന് കടുത്ത നടപടി സ്വീകരിക്കേണ്ടിവന്നു.
സംഭവം ഇങ്ങനെ- ‘ഏതാണ്ട് ഒരു വിമാന വാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചു. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ച് കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം നശിപ്പിച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നേരത്തെയും ഏർപ്പെട്ടിട്ടുള്ള ടൗസ്ക യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. കപ്പലിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ ഞങ്ങൾക്കാണ്. കപ്പലിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ, എന്തൊക്കെ സംഭവിച്ചാലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് അവിഭാജ്യ ഘടകമാണെന്ന് ഇറാൻ പാർലമെന്റ് നാഷനൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി അധ്യക്ഷനായ ഇബ്രാഹിം അസീസി പറഞ്ഞു. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി, യുഎസിനെ ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊള്ളക്കാർ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
U.S. Marines depart amphibious assault ship USS Tripoli (LHA 7) by helicopter and transit over the Arabian Sea to board and seize M/V Touska. The Marines rappelled onto the Iranian-flagged vessel, April 19, after guided-missile destroyer USS Spruance (DDG 111) disabled Touska’s… pic.twitter.com/mFxI5RzYCS
— U.S. Central Command (@CENTCOM) April 20, 2026





