‘ഇനി അവരുമായി ഒരു ബന്ധവുമില്ല’… അൻവറും തൃണമൂൽ കോൺഗ്രസും പിരിഞ്ഞു!! മെയ് 15 നുള്ളിൽ അടുത്ത പാർട്ടി രൂപീകരിക്കും- സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച് പിവി അൻവർ

കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. തൃണമൂൽ കോൺഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം താൻ രാജിവെച്ചെന്നും പിവി അൻവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചതായും മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും അൻവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻറെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. താൻ ബേപ്പൂരിൽ മത്സരിക്കുമ്പോൾ അടക്കം പാർട്ടിയുടെ പിന്തുണയുണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവർ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവർ പറഞ്ഞു.
ഇനിയങ്ങോട്ട് യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നത് ദൂരൂഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിവി അൻവർ ആരോപിച്ചു.





