KeralaNEWS

തീപിടിച്ച് തക്കാളി വില; കിലോയ്ക്ക് 120 പിന്നിട്ടു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുകയറുന്നു. തക്കാളിയ്ക്കാണ് വന്‍ വില വര്‍ധന. ഒരു ദിവസം കൊണ്ട് 60രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപവരെയായി. ചില്ലറ വില 125 രൂപവരെയായി ഉയരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ എഴുപത് രൂപവരെയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്.

Signature-ad

പ്രധാനനഗരങ്ങളിലെല്ലാം തക്കാളി വില നൂറിലധികമാണ്. കഴിഞ്ഞ മാസം പത്ത് രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വില 90 രൂപയിലധികമാണ്. കാണ്‍പൂരില്‍ തക്കാളിയുടെ വില 100 കിലോയായി ഉയര്‍ന്നു. ബംഗളൂരുവില്‍, കഴിഞ്ഞ മാസം കിലോഗ്രാമിന് 40 രൂപയായിരുന്ന തക്കാളി വില ഈ ആഴ്ച 100 രൂപയായി ഉയര്‍ന്നു.

ആന്ധ്രയിലെ കര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന കിലോഗ്രാമിന് നൂറ് രൂപയായി. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്തവ്യാപാരവിപണികളിലേക്ക് വരവ് കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര മാര്‍ക്കറ്റില്‍പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് മൊത്ത വ്യാപാരികള്‍ പറഞ്ഞു.

വിളവും കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. വില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

 

Back to top button
error: