KeralaNEWS

”ആവേശത്തില്‍ ചെയ്തതാണ്, പശ തേച്ച് ഒട്ടിച്ചിട്ടില്ല; വന്ദേഭാരതില്‍ പോസ്റ്റര്‍ പതിപ്പിച്ചത് ആരും പറഞ്ഞിട്ടല്ല”

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ, വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ചത് ആരുടെയും നിര്‍ദേശപ്രകാരമല്ലെന്ന് സെന്തില്‍. പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറാണ് സെന്തില്‍. ആവേശത്തിലാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നും ആരും പറഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തതെന്നും സെന്തില്‍ പറഞ്ഞു.

”പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റര്‍ ഗ്ലാസില്‍ പതിച്ചതാണ്. പോലീസ് അപ്പോള്‍ തന്നെ പോസ്റ്റര്‍ നീക്കിച്ചു”- സെന്തില്‍ പറഞ്ഞു. ഇന്നലെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു സ്വീകരണം നല്‍കുന്നതിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി കെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

Signature-ad

ആരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തില്‍ ഇല്ലെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു. ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. മഴവെള്ളത്തില്‍ പോസ്റ്റര്‍ നനച്ച് ട്രെയിനിന്റെ മുകളില്‍വെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ആയിരത്തിലധികം പ്രവര്‍ത്തകരുണ്ടായിരുന്നു. വേണമെങ്കില്‍ എന്റെ ഫോട്ടോ ട്രെയിനിലുടനീളം വെക്കാമായിരുന്നില്ലേ. അങ്ങനെ ഒരു ദുരുദ്യേശവുമില്ല. ട്രെയിന്‍ വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിക്കാനെത്തിയതാണ്. ആരോ ഇത് മനഃപൂര്‍വ്വം ചെയ്തതാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. അദ്ദേഹം പറഞ്ഞു. നേരത്തേ, വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു.

Back to top button
error: