CrimeNEWS

കാമുകനെ വിവാഹം കഴിക്കാന്‍ കാനഡയില്‍നിന്ന് ഇന്ത്യയിലെത്തി; കാമുകന്‍ തന്നെ യുവതിയെ വെടിവച്ചു കൊന്നു കുഴിച്ചുമൂടി

ചണ്ഡീഗഡ്: കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ നീല(23)ത്തിന്റെ മൃതദേഹാവശിഷ്ടമാണ് ഹരിയാണ ഭിവാനിയിലെ വയലില്‍നിന്ന് പോലീസ് കണ്ടെടുത്തത്. കാമുകനായ സുനില്‍ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയശേഷം ഇയാള്‍ തന്നെയാണ് മൃതദേഹം വയലില്‍ മറവുചെയ്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സുനില്‍ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. രണ്ടുതവണയാണ് വെടിവെച്ചതെന്നും ഇതിനുശേഷം പത്തടിയോളം ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി.

Signature-ad

ഐ.ഇ.എല്‍.ടി.എസ് പാസായശേഷം കാനഡയിലേക്ക് ജോലിക്കായി പോയ നീലം കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് നാട്ടിലേക്ക് തിരികെ എത്തിയത്. കാനഡയിലായിരുന്ന നീലത്തെ കാമുകനാണ് നിര്‍ബന്ധിച്ച് നാട്ടിലേക്ക് വരുത്തിയതെന്നാണ് വീട്ടുകാരുടെ പരാതി. എത്രയുംവേഗം വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ തിരികെ എത്തിച്ചത്. എന്നാല്‍ നാട്ടിലെത്തിയതിന് ശേഷം യുവതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ബന്ധുക്കള്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും സുനിലിനെയും കണ്ടെത്താനായില്ല. ഇതോടെ 2021 ജൂണ്‍ അവസാനം നീലത്തിന്റെ സഹോദരി രോഷ്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കേസ് ഭിവാനിയിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

അറസ്റ്റിലായ സുനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കൊലപാതകം, അനധികൃതമായി തോക്ക് കൈവശംവെയ്ക്കല്‍ ഉള്‍പ്പെടെ അരഡസനോളം കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. ഭിവാനിയിലെ വയലില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടം പോസ്റ്റ്മോര്‍ട്ടത്തിനായി സോണിപ്പത്ത് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

Back to top button
error: