IndiaNEWS

ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ചു; ആരോപണവുമായി ഉസ്ബെക്കിസ്ഥാനും, അന്വേഷണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പ് കുടിച്ച് 18 കുട്ടികള്‍ മരിച്ചതായി ആരോപണം ഉന്നയിച്ച് ഉസ്ബെക്കിസ്ഥാന്‍. സംഭവത്തെ കുറിച്ച് ഇന്ത്യ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയോണ്‍ ബയോടെക്കിന്റെ ചുമയ്ക്കുള്ള സിറപ്പായ ഡോക്ക്- വണ്‍ മാക്സിനെതിരെയാണ് (ഉീര1 ങമഃ) പ്രസ്താവനയില്‍ ആരോപണം ഉള്ളത്.

Signature-ad

ലാബില്‍ നടത്തിയ പരിശോധനയില്‍ സിറപ്പില്‍ വിഷാംശമായ എതിലിന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാന്‍ അവകാശപ്പെടുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വീടുകളിലാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കിയത്. ഫാര്‍മസിസ്റ്റിന്റെ ഉപദേശത്തെ തുടര്‍ന്നാകാം മരുന്ന് നല്‍കിയത് എന്നാണ് നിഗമനം. പരിധി ലംഘിച്ച് ഡോസ് നല്‍കിയതായാണ് കണ്ടെത്തല്‍ എന്നും പ്രസ്താവനയില്‍ പറയുന്നു.

ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നതിന് മുന്‍പാണ് സിറപ്പ് നല്‍കിയിരിക്കുന്നത്. രണ്ടു മുതല്‍ ഏഴു ദിവസം വരെ മരുന്ന് ഉപയോഗിച്ചിട്ടുണ്ട്. 2.5 മുതല്‍ അഞ്ച് മില്ലിമീറ്റര്‍ വരെ മരുന്ന് പ്രതിദിനം മൂന്നോ നാലോ പ്രാവശ്യം നല്‍കിയതായാണ് കണ്ടെത്തല്‍. ഇത് പരിധിക്ക് അപ്പുറത്താണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിന് പിന്നാലെ രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍നിന്നും മരുന്ന് പിന്‍വലിച്ചതായും ഉസ്ബെക്കിസ്ഥാന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് മരിയോണ്‍ ബയോടെക്കിനോട് ഇന്ത്യയിലെ ഡ്രഗ്സ് കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് തേടിയതായും സൂചനയുണ്ട്.

നേരത്തേ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് 69 കുട്ടികള്‍ മരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഹരിയാനയില്‍ നിന്ന് ഉത്പാദനം നടത്തുന്ന ഇന്ത്യന്‍ കമ്പനി ‘മെയ്ഡന്‍’ ഫാര്‍മസ്യൂട്ടിക്കലിനെതിരേ ഗാംബിയ പാര്‍ലമെന്ററി കമ്മിറ്റി പ്രോസിക്യൂഷന്‍ നടപടി ശിപാര്‍ശ ചെയ്തിരുന്നു. ‘മെയ്ഡന്‍’ ഗാംബിയയില്‍ വിതരണം ചെയ്ത നാല് കഫ്‌സിറപ്പുകളില്‍ വിഷാംശമായ ഡൈഎഥിലീന്‍ ഗ്ലൈകോളും എഥിലീന്‍ ഗ്ലൈകോളും അടങ്ങിയിട്ടുണ്ടെന്നും ഇത് കുട്ടികളില്‍ ഗുരുതര വൃക്കരോഗങ്ങള്‍ക്ക് വഴിവെച്ച് മരണത്തിനിടയാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

 

 

 

 

 

Back to top button
error: