NEWS

പനി ബാധിച്ച്‌ റിയാദില്‍ കഴിയുന്നതിനിടെ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ച മലയാളി മരിച്ചു

റിയാദ്: പനി ബാധിച്ച്‌ അവശനിലയില്‍ റിയാദില്‍ കഴിയുന്നതിനിടെ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.
റിയാദ് ഗവര്‍ണര്‍ ഓഫീസിലെ മെയിന്‍റനന്‍സ് ഡിവിഷനില്‍ പമ്ബ് ഓപറേറ്ററായി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ മണപ്പള്ളി തെക്ക് സ്വദേശി ജയപ്രകാശ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.
അല്‍നെസ്മ കരാര്‍ കമ്ബനിയുടെ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗവര്‍ണര്‍ ഓഫീസിലെ മെയിന്‍റനന്‍സ് ഡിവിഷനില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് 15 ദിവസം മുമ്ബ് പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടി. എന്നാല്‍ അസുഖം ഭേദമായില്ല.ഒടുവിൽ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു
നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ നാട്ടുകാരനായ അമിതാഭ് പിള്ള ആംബുലന്‍സുമായെത്തി കൊച്ചയിലെ അമൃത ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ ആശുപത്രിയിലും എത്തിച്ചു. അവിടങ്ങളിലെ പരിശോധനയിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. രക്തത്തില്‍ അണുബാധയുണ്ടായതാണ് രോഗകാരണമെന്നാണ് നിഗമനത്തിലെത്തിയത്.
 ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുന്നത്.

Back to top button
error: