Breaking NewsLead NewsNEWSpoliticsPravasiWorld

‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’; പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ ഇറാന്റെ നേതൃതലത്തിൽ അഭിപ്രായ ഭിന്നത

ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി.

ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Signature-ad

ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ നിലപാടാണ് പ്രസിഡന്റ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷമാപണം നടത്തിയുള്ള പ്രസിഡന്റിന്റെ പ്രസ്താവനയെ ഐആർജിസിയുടെ മുൻ കമാൻഡറും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജുഡീഷ്യറി മേധാവിയും പരമോന്നത നേതാവിന്റെ അധികാരങ്ങൾ വഹിക്കുന്ന മൂന്നംഗ കൗൺസിലിലെ അംഗവുമായ മൊഹ്‌സനി ഇജേയിയും പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ചില രാജ്യങ്ങളുടെ പ്രദേശങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ പ്രത്യാക്രമണങ്ങൾ തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസിഡന്റിന്റെ നിലപാടിനെതിരായ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ ഗൾഫ് രാജ്യങ്ങൾക്കുനേരേ വീണ്ടും ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രിതന്നെ അബുദാബിയിലെ അൽ ദഫ്ര വ്യോമത്താവളം ആക്രമിച്ചതായി ഐആർജിസി ഔദ്യോഗികമായി അറിയിക്കുകയുംചെയ്തു. ഇനി ആക്രമണമുണ്ടാകില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഐആർജിസിയുടെ പുതിയ ആക്രമണം.

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുന്നതിന് മുൻപുതന്നെ ഇറാനിലെ ഭരണനേതൃത്വത്തിൽ ഭിന്നതകൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഖമനേയിയുടെ ഭരണത്തിന് കീഴിൽ ഇത്തരം അഭിപ്രായഭിന്നതകളെല്ലാം അടിച്ചമർത്തി. പക്ഷേ, ഖമനേയി കൊല്ലപ്പെട്ടതോടെ ഇതെല്ലാം മറനീക്കി പുറത്തുവരികയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നിലവിൽ ഐആർജിസി സ്വന്തം നിലയ്ക്കാണ് ആക്രമണത്തിനുള്ള ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം. ഇറാന്റെ പരമോന്നത നേതാവിന് കീഴിലുള്ള സൈനികവിഭാഗമാണ് ഐആർജിസി. അതിനാൽ തന്നെ പരമോന്നത നേതാവിനോട് മാത്രമേ ഇവർക്ക് ഉത്തരം നൽകേണ്ടതുള്ളൂ. പരമോന്നത നേതാവായിരുന്ന ഖമനേയിയെ ഇസ്രയേലും യുഎസും ചേർന്ന് വധിച്ചതോടെ ഐആർജിസി സ്വന്തം നിലയ്ക്ക് ആക്രമണപദ്ധതികൾ ആസൂത്രണംചെയ്യുകയാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ബാലിസ്റ്റിക് മിസൈൽ ശേഖരവും ഐആർജിസിയുടെ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: