ഇറാന്റെ നാഥനെ തന്നെ ഇല്ലാതാക്കിയ ഓപ്പറേഷൻ എപിക് ഫ്യൂറി!! ഖമനേയി ഉൾപെടയുള്ള 40 പ്രമുഖരെ തീർത്ത ഇസ്രയേലിന്റെ കയ്യിലെ വജ്രായുധം ബ്ലൂ സ്പാരോ… 1.9 ടൺ ഭാരം, 6.5 മീറ്റർ നീളം, ശത്രുവിന്റെ റഡാറുകൾക്ക് പിടികൊടുക്കാതെ മിന്നൽ വേഗത്തിൽ ലക്ഷ്യം കണ്ട് തിരിച്ചെത്തുന്ന ഈ ഭീമൻ മുൻപ് ഉപയോഗിച്ചിരുന്നത് മുമ്പ് ശത്രു മിസൈലുകളെ നേരിടാൻ

ടെഹ്റാൻ: ഒരാഴ്ചയ്ക്കടുത്തായി തുടരുന്ന ഇറാൻ, ഇസ്രയേൽ, യുഎസ് യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ ഒന്നാകെ വലിച്ചിഴച്ചുകൊണ്ടുപോയത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധമാണ്. ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെയാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതും ഖമനേയി ഉൾപ്പെടെ 40 പ്രമുഖ നേതാക്കളെ തീർത്തതും.
ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചർ സ്ട്രീറ്റിലെ ഖമനേയിയുടെ ഓഫീസുൾപ്പെടുന്ന കോംപൗണ്ടിൽ വെച്ചാണ് ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഇറാന്റെ നാഥനെത്തന്നെ ഇല്ലാതാക്കാൻ ഉപയോഗിച്ച ആയുധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ബ്ലൂ സ്പാരോ എന്ന മിസൈലാണ് ഖമനേയിയുടെ ജീവനെടുത്തത്.
ആരാണ് ബ്ലൂ സ്പാരോ?
1.9 ടൺ ഭാരവും 6.5 മീറ്റർ നീളവുമുള്ള ബ്ലൂ സ്പാരോ എന്ന മിസൈൽ സാധാരണ ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ‘ക്വാസി-ബാലിസ്റ്റിക്’ (quasi-ballistic) പാതയാണ് പിന്തുടരുന്നത്. യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപണത്തിന് ശേഷം അതിവേഗം ഉയർന്ന് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുകടക്കുന്ന ഈ മിസൈൽ, പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് അതിശക്തമായി കുതിച്ചിറങ്ങുന്നു.
ഏകദേശം 1,995 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ അന്തരീക്ഷത്തിന് പുറത്തുപോയി മിന്നൽ വേഗത്തിൽ തിരിച്ചുവരുന്നതിനാൽ റഡാറുകൾക്ക് ഇതിനെ കണ്ടെത്താനോ തകർക്കാനോ പ്രായോഗികമായി പ്രയാസമാണ്. ഇസ്രയേലിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങളാണ് ബ്ലൂ സ്പാരോ മിസൈൽ വിക്ഷേപിച്ചത്. മുമ്പ് ശത്രു മിസൈലുകളെ നേരിടാനുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ മിസൈലിനെ പിന്നീട് ആക്രമണങ്ങൾക്കായി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു.






