ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം, ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ശ്യാമളയെ നിർത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ രംഗത്ത്. ഭാര്യാപദം ഇപ്പോൾ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചോദിച്ചു.
താൻ ശ്യാമളയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവർ പാർട്ടി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്യാമള പല പദവികളും വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം ഭാര്യാപദം ഉയർന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദൻ ചോദിച്ചു.
മട്ടന്നൂരിൽ നിന്നും കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിൽ യോഗത്തിൽ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടുമില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണം ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമ.ം ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ വീണ്ടും ചിന്തിക്കേണ്ട കാര്യമില്ലെന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇതിനിടെ ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്തണമെന്ന് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. സുധാകരനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ അതൃപ്തി മാറ്റിയെടുക്കണമെന്നാണ് നേതാക്കളുടെ പൊതുവികാരം.






