Breaking NewsLead NewsSports

കോളടിച്ചത് ബം​ഗ്ലാദേശിന്, ഒരു പിഴയും ചുമത്തില്ല, എക്സ്ട്രാ ബോണസായി ഒരു മത്സരം ബം​ഗ്ലാ​ദേശിൽ…നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബം​ഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!!  ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ- പാക്കിസ്ഥാൻ

ലാഹോർ/ദുബായ്: അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടുമൊരു ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പാക്കിസ്ഥാൻ പിൻമാറിയതോടെ, 15ന് കൊളംബോയിൽ നിശ്ചയിച്ചിരുന്ന മത്സരം നടക്കും. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’‌– വാർത്താക്കുറിപ്പിൽ പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു. “ഈ കാലയളവിൽ ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ,” BCB പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ഇന്ത്യയുമായി കളിക്കാൻ തയാറാണെന്നു അറിക്കുകയായിരുന്നു പാക്കിസ്ഥാൻ.

Signature-ad

പാക്കിസ്ഥാനിലേക്കുള്ള തന്റെ ചെറു സന്ദർശനത്തിനും ചർച്ചകളിൽ നിന്നുള്ള സാധ്യതാപരമായ ഫലങ്ങൾ കണക്കിലെടുത്തുമാണ് ഫെബ്രുവരി 15ന് ഇന്ത്യയ്‌ക്കെതിരായ ICC ടി20 ലോകകപ്പ് മത്സരം പാക്കിസ്ഥാൻ കളിക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “മുഴുവൻ ക്രിക്കറ്റ് ഇക്കോസിസ്റ്റത്തിന്റെ താത്പര്യത്തിനായാണ് ഈ അഭ്യർത്ഥന,” അമിനുൽ ഇസ്‌ലാം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ലാഹോറിലെത്തിയ അമിനുൽ ഇസ്‌ലാം, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഐസിസിയും പിസിബിയും പങ്കെടുത്ത വെർച്വൽ യോഗത്തിന്റെ ഭാഗമായിരുന്നു. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ചു. നിലവിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്, പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക്ക് സർക്കാരിൽ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഇതിനു മുന്നോടിയായി ഷെരീഫുമായി ചർച്ച നടത്തിയിരുന്നു.

അതേസമയം ചർച്ചകളുമായി അടുത്തറിയുന്ന വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബംഗ്ലാദേശ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാമിനോട് പാക്കിസ്ഥാൻ ഔദ്യോഗികമായി മത്സരത്തിന് അനുകൂലമായി അഭ്യർത്ഥന നടത്തണമെന്ന് നഖ്‌വി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് മാന്യമായൊരു വഴിയിലൂടെ പുറത്തുകടക്കാനാണ് ഈ നീക്കമെന്നുമാണ് വിലയിരുത്തൽ.

ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിൽ നിന്ന് വിട്ടയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ, പ്രതിസന്ധി മറികടക്കാൻ ശ്രമിച്ച പിസിബി, ഐസിസി എന്നിവർക്കും പാക്കിസ്ഥാനിലെ ക്രിക്കറ്റ് ആരാധകർക്കും BCB നന്ദി അറിയിച്ചു. “PCB ചെയർമാൻ മൊഹ്സിൻ റസാ നഖ്‌വിക്കും അദ്ദേഹത്തിന്റെ ബോർഡിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി,- BCB പ്രസ്താവനയിൽ പറഞ്ഞു.

‘‘നിലവിലെ വിഷയത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമോ, കായികമോ, ഭരണപരമോ ആയ യാതൊരു പിഴയും ചുമത്തില്ലെന്ന് ധാരണയായിട്ടുണ്ട്. തർക്ക പരിഹാര സമിതിയെ (ഡിആർസി) സമീപിക്കാൻ ബിസിബി തീരുമാനിച്ചാൽ എതിർക്കില്ല. നിലവിലെ ഐസിസി ചട്ടങ്ങൾ പ്രകാരം ഈ അവകാശം നിലവിലുണ്ട്, അത് ഇപ്പോഴും നിലനിൽക്കുന്നു.’’– ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ, 2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്റ് ബംഗ്ലദേശിൽ നടത്തുമെന്നും ഉറപ്പു നൽകി. 2031 ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലദേശിലുമായിട്ടാണ് നടക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് ബംഗ്ലദേശിൽ അധികമായി ഒരു ഐസിസി ടൂർണമെന്റ് കൂടി നടത്തുന്നത്. ഐസിസിയുടെ ഈ തീരുമാനങ്ങളെല്ലാം പാക്കിസ്ഥാൻ അംഗീകരിച്ചതോടെയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഉറപ്പായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: