ബിജെപി കൗണ്‍സിലര്‍ വന്നു കണ്ടിരുന്നു ; ആശ്വസിപ്പിച്ചാണ് വിട്ടതെന്ന് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ; കന്യാസ്ത്രീകളെ രക്ഷിക്കാന്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകരെ നോക്കാന്‍ സമയമെവിടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം: ഇന്ന് രാവിലെ തിരുമലയിലെ ഓഫീസില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ നേരില്‍ കണ്ട് സംസാരിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ കാണാന്‍ വന്നതെന്നും പാര്‍ട്ടി സഹായിക്കാമെന്നും ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നതായി മറുപടി നല്‍കുകയും ചെയ്തതായി പോസ്റ്റില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അനിലിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് കരുതരുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.
അനില്‍ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയില്‍ 7 കോടിയിലധികം രൂപ വായ്പ നല്‍കി. വായ്പ കൊടുത്തവര്‍ പലരും പണം തിരികെ നല്‍കിയില്ല. സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി. താന്‍ ഒറ്റപ്പെട്ടു… പാര്‍ട്ടി നേതൃത്വവും സഹായിച്ചില്ല.. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന പോസ്റ്റില്‍ ബിജെപി അണികളുടെ കടുത്ത പ്രതിഷേധവും വിമര്‍ശനവുമാണ് ഉണ്ടായിരിക്കുന്നത്്. മരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്നും കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്റിന് പ്രവര്‍ത്തകരുടെ പ്രശ്‌നം പരിഹരിക്കാനോ അവരുടെ കാര്യങ്ങള്‍ നോക്കാനോ എവിടാണ് സമയമെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.






