പുതുമുഖ സംവിധായകന്‍, പൂര്‍ണ്ണ തൃപ്തിയുമായിട്ടില്ല; നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്, പക്ഷേ… ‘മോസ്റ്റ് സ്‌റ്റൈലിഷ്’ അലക്‌സാണ്ടര്‍ ഈസ് ബാക്ക്

‘അലക്‌സാണ്ടറിനെ സൂക്ഷിക്കണം. ഹീ ഈസ് എ ഡിഫ്രണ്ട് മാന്‍ വിത്ത് ഡിഫ്രണ്ട് മൂഡ്‌സ് ആന്‍ഡ് ടേസ്റ്റ്‌സ്.” സാമ്രാജ്യത്തിന്റെ തുടക്കത്തത്തില്‍ മമ്മൂട്ടിയുടെ അലക്‌സാണ്ടറിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1990 ജൂണ്‍ 22നാണ് ജോമോന്റെ അരങ്ങേറ്റ ചിത്രമായി സാമ്രാജ്യം തിയേറ്ററുകളില്‍ എത്തുന്നത്. സാമ്രാജ്യം ഇന്ന് കാണുമ്പോഴും അറിയാം അതിന്റെ അവതരണത്തില പുതുമ. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അക്കാലത്തെ യുവപ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ മോസ്റ്റ് സ്‌റ്റൈലിഷ് ചിത്രം. സാമ്രാജ്യം തിയേറ്ററുകളിലെത്തി മുപ്പത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐവി ശശി സംവിധാനം ചെയ്ത് 1988ല്‍ പുറത്തുവന്ന ‘1921’ എന്ന സിനിമയുടെ ഷൂട്ടിങ് മഞ്ചേരിയില്‍ നടക്കുകയാണ്. സിനിമയിലെ അഞ്ചാം അസിസ്റ്റന്‍ഡ് ഡയറക്ടറാണ് ജോമോന്‍. ഖിലാഫത്ത് ലഹളയിലെ ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെയുള്ള ശ്രമകരമായ ഒരു സീനാണ് നടന്നുകൊണ്ടിരിക്കുന്നത്. സീനിനിടയില്‍ വിശ്രമിക്കാന്‍ ഒരു മരത്തണലില്‍ മമ്മൂട്ടിയിരിക്കുമ്പോഴാണ് ഒരല്പം പരുങ്ങലോടെ ജോമോന്‍ അവിടേയ്ക്ക് ചെല്ലുന്നത്. ജോമോന്‍ അവിടെതന്നെ തുടരുന്നത് കണ്ടതോടെ മമ്മൂക്ക, ‘എന്താ, നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ’ എന്നായി. ആ അവസരം ഉപയോഗപ്പെടുത്തി ജോമോന്‍ കാര്യം അവതരിപ്പിച്ചു. ‘മമ്മൂക്കാ എനിക്കൊരു സബ്ജക്റ്റ് പറയണം’. സംവിധാനം ചെയ്യാനുള്ള സമയമായോ എന്നായി മറുചോദ്യം. ഇവിടെ അതിനുള്ള സാഹചര്യം ഇല്ലെന്നും ഗുരുവായൂരില്‍ സംവിധായകന്‍ ജോഷിയുടെ ഒരു സിനിമയുടെ ചിത്രീകരണം ഉണ്ടെന്നും അങ്ങോട്ടേയ്ക്ക് വരാനും മമ്മൂട്ടി ജോമോനോടു പറഞ്ഞു.
ചെറുപ്പം മുതല്‍ സിനിമാ മോഹിയായ ജോമോന്‍ അന്നത്തെ സിനിമയുടെ കേന്ദ്രമായ മദ്രാസിലേയ്ക്ക് വണ്ടി കയറുകയായിരുന്നു. ഐ വി ശശിയുടെ സഹായിയായി ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, അടിയൊഴുക്കുകള്‍, 1921 എന്നീ ചിത്രങ്ങളും എസ് അനില്‍ കുമാറിന്റെ അസോസിയേറ്റ് ആയി ദൗത്യത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. അത്രകാലം കൊണ്ടുണ്ടാക്കിയ അനുഭവവും മമ്മൂട്ടി കഥകേള്‍ക്കാമെന്ന് സമ്മതിച്ച ആത്മവിശ്വാസവും കൊണ്ട് ജോമോന്‍ ഗുരുവായൂര്‍ എത്തി മമ്മൂട്ടി താമസിക്കുന്ന ഹോട്ടലില്‍ ചെന്നു കഥപറഞ്ഞു. ജോമോന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ആകെ ആശയക്കുഴപ്പത്തിലായിരുന്നു മമ്മുട്ടി. തനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്നും എന്നാലതിലൊരു അഭിപ്രായം പറയാനാകുന്നില്ലെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ജോഷിയെ കഥപറഞ്ഞു കേള്‍പ്പിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാം എന്നായി മമ്മൂട്ടി. എലമെന്‍സ് എല്ലാം കൊള്ളാം, നല്ല സ്‌ട്രോങ് കഥാപാത്രവുമാണ്, പക്ഷേ പാട്ടോ തമാശയോ ഒന്നുമില്ല.. ഇതെവിടെ ചെന്നെത്തുമെന്ന് തനിക്കും ഒരു ധാരണയില്ലെന്നായി ജോഷി.
പുതുമുഖ സംവിധായകനാണ്, പൂര്‍ണ്ണ തൃപ്തിയുമായിട്ടില്ല. നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ, ഒരുപാട് ആലോചിച്ച ശേഷം സ്‌ക്രിപ്റ്റ് എഴുതി വരാനായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഷിബു ചക്രവര്‍ത്തിയും ജോമോനും കൂടിയിരുന്ന് സാമ്രാജ്യത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. അങ്ങനെ അവസാനം സാമ്രാജ്യം ഓണ്‍ ആയി. പാട്ടിലും ആക്ഷന്‍ രംഗങ്ങളിലും മാത്രം മലയാള സിനിമ പയറ്റിയിരുന്ന സ്ലോമോഷന്‍ ടെക്‌നിക് മുഴുനീള സിനിമയില്‍ ജോമോന്‍ പരീക്ഷിച്ചു. ടെക്‌നീഷ്യന്മാര്‍ക്കെല്ലാം ഇതാദ്യം ആശങ്കയായിരുന്നു. മധുവിനും മമ്മൂട്ടിക്കും എല്ലാം ഇതേ സംശയം ഉണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ എഡിറ്റ് ചെയ്ത് കാണാം എന്നായി ജോമോന്‍. അക്കാലത്ത് സ്‌പോട്ട് എഡിറ്റ് ഒന്നുമില്ലല്ലോ, ഒരുഭാഗം പ്രിന്റ് ചെയ്ത് എഡിറ്റ് ചെയ്ത് കണ്ടപ്പോള്‍ മമ്മൂക്കയ്ക്ക് കാര്യം ബോധ്യമായി. സ്ലോമോഷന്‍ കഥാപാത്രത്തിനു നല്‍കുന്ന സ്‌റ്റൈലും സീനിനു നല്‍കുന്ന എലവേഷനും കണ്ട മമ്മൂക്ക ധൈര്യമായി ബാക്കി നോക്കിക്കോളാന്‍ ജോമോനോട് പറഞ്ഞു.
മമ്മൂട്ടി, ശ്രീവിദ്യ, മധു, ക്യാപ്റ്റന്‍ രാജു അങ്ങനെ മൂന്നോ നാലോ കഥാപാത്രങ്ങളേ സിനിമയില്‍ പ്രാധാന്യത്തോടെയുള്ളൂ. അധോലോക ആക്ഷന്‍ ചിത്രങ്ങളുടെ ടെംപ്ലേറ്റ് പൊളിക്കുക ഒപ്പം ചുരുങ്ങിയ കഥാപാത്രങ്ങളെ വച്ച് ഒരു സൂപ്പര്‍താര ചിത്രമൊരുക്കുക, രണ്ടും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. അതുകൊണ്ടു തന്നെ ആക്ഷനില്‍ ശ്രദ്ധകൊടുക്കുന്നതിനു പകരം ഇമോഷനില്‍ പിടിക്കുകയായിരുന്നു മെത്തേഡ്. വൈകാരികമായ കഥാപശ്ചാത്തലത്തില്‍ മുന്നോട്ടു പോകുന്ന കഥയ്ക്ക് പിന്നില്‍ മാത്രമാണ് ആക്ഷന്‍ എന്ന എലമെന്റിനെ സംവിധായകനും തിരക്കഥാകൃത്തും പ്ലേസ് ചെയ്തത്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനു പുറത്താണ് അലക്‌സാണ്ടര്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ നിലനില്‍പ്പ്.
ഇളയരാജയുടെ പശ്ചാത്തല സംഗീതം അലക്‌സാണ്ടറിന്റെ മാസ് അപ്പീലിനും സിനിമയുടെ വൈകാരിക നിമിഷങ്ങള്‍ക്കും കരുത്തായി. അളന്നും തൂക്കിയും സംസാരിക്കുന്ന മിതഭാഷിയാണ് അലക്സാണ്ടര്‍. ആക്ഷനിലും വൈകാരിക രംഗങ്ങളിലുമെല്ലാം അതേ മിതത്വമാണ് മമ്മൂട്ടിയുടെ പ്രകടനങ്ങളില്‍. സിനിമയുടെ അവസാനം നായകനായ അലക്‌സാണ്ടര്‍ പിന്നില്‍ നിന്നു വെടികൊണ്ട് മരിക്കുകയാണ്. എന്നാല്‍ ജൂനിയര്‍ അലക്‌സാണ്ടര്‍ കാറില്‍ കയറുന്ന രംഗത്തിന് നിലയ്ക്കാത്ത കൈയ്യടിയായിരുന്നു തിയേറ്ററുകളില്‍.
സാമ്രാജ്യം കണ്ട് അമിതാഭ് ബച്ചന്‍ ജോമോനെ ബോംബെയിലേയ്ക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. കേവലം 24 വയസുമാത്രമുണ്ടായിരുന്ന കാണാന്‍ നന്നേ ചെറിയൊരാളായിരുന്ന ജോമോനെ ബച്ചന്‍ ആദ്യം തിരിച്ചറിഞ്ഞില്ല. തമിഴില്‍ സുരേഷ് കൃഷ്ണ രജനികാന്തിന്റെ ബാഷ ഒരുക്കുന്നതിനു പോലും ഇന്‍സ്പിരേഷനായി പിന്നീട് സാമ്രാജ്യം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് പ്രദര്‍ശനത്തിനെത്തി. ചിരഞ്ജീവി പടത്തിനൊപ്പം ഗ്യാപ്പ് കളിച്ചിരുന്ന സാമ്രാജ്യം രണ്ടാം ആഴ്ചയൊടെ മുന്നേറാന്‍ തുടങ്ങി, തെലുങ്കില്‍ നാനൂറ് ദിവസത്തിനു മുകളില്‍ പ്രദര്‍ശിപ്പിച്ച് സൂപ്പര്‍ഹിറ്റായി.
സെപ്റ്റംബര്‍ മാസത്തിലാണ് സാമ്രാജ്യത്തിന്റെ റീറിലീസ്. ചിത്രത്തിന്റെ 4K ഡോള്‍ബി അറ്റ്മോസ് പതിപ്പ് ആരിഫ റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെ തിയേറ്ററില്‍ കാണാന്‍ മലയാളത്തിന് വീണ്ടും ഒരു അവസരം!






