Breaking NewsCrimeKeralaLead NewsNEWS

വരന്തരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഭര്‍ത്താവിന്റെ സംശയം; മറ്റൊരു യുവാവുമായി അവിചാരിതമായി കണ്ടതു വഴക്കിനിടയാക്കി; കഴുത്തില്‍ നൈലോണ്‍ ചരടു മുറുക്കി കൊലപ്പെടുത്തി; ദിവ്യയുടെ മരണത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത്; കുറ്റം സമ്മതിച്ച് പ്രതി

വരന്തരപ്പിള്ളി (തൃശൂര്‍): കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കീട്ടില്‍ ദിവ്യ (35)യാണ് മരിച്ചത്. പനിയെത്തുടര്‍ന്നു ഗുളിക കഴിച്ച് മരിച്ചെന്നാണു ഏഴിനു രാത്രി പതിനൊന്നിനു ദിവ്യയുടെ അമ്മ ശാന്ത (65) മൊഴി നല്‍കിയത്. വരന്തരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.

ദിവ്യയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജും സംഘവും കൂട്ടോലിപ്പാടത്തുള്ള വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോഴാണു കഴുത്തില്‍ കറുത്ത പാട് കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആ. കൃഷ്ണകുമാറിനെയും ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിനെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി സയന്റിഫിക് ഓഫീസര്‍ ലഷ്മിയെ വിളിച്ച് വരുത്തി പരിശോധനകള്‍ നടത്തി. മരണം കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ദിവ്യയുടെ ഭര്‍ത്താവും പീച്ചി സ്വദേശിയുമായ തെങ്ങലാന്‍ വീട്ടില്‍ കുഞ്ഞുമോനെ (49) കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Signature-ad

നടപടിക്രമങ്ങള്‍ക്ക് ശേഷം ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. ചാലക്കുടി ഡിവൈഎസ്പിബിജു കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാണെന്നും മരണം കൊലപാതകമാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. ദിവ്യക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണു കഴുത്തില്‍ നൈലോണ്‍ ചരടു മുറുക്കി കൊലപ്പെടുത്തിയതാണെന്നു പ്രതി സമ്മതിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

രാവിലെ കുഞ്ഞുമോനുമായി പോലീസ് തെളിവെടുപ്പു നടത്തി. വീടിനു സമീപത്തെ പാടത്തേക്കു വലിച്ചെറിഞ്ഞ നൈലോണ്‍ ചരടും കണ്ടെത്തി. നടപടിക്രമങ്ങള്‍ക്ക് ശേഷം കുഞ്ഞുമോനെ കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിന്റെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ്.കെ.പി, എസ്.ഐ മാരായ അശോക് കുമാര്‍, പ്രദീപ് കുമാര്‍, എ.എസ്.ഐ അലീമ, എസ്.സി.പി.ഒ മാരായ മുരുകദാസ്, സലീഷ് കുമാര്‍, സജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

 

Back to top button
error: