നേരത്തേ പുറത്തു കടക്കുമോ അമേരിക്ക? ഇരു രാജ്യത്തും തെരഞ്ഞെടുപ്പുകള്‍; ‘ഭരണമാറ്റം’ ലക്ഷ്യമല്ലെന്ന് വാക്കുമാറ്റി പറഞ്ഞ് ട്രംപ്; ഇറാന് യുദ്ധം നീളുന്നതിന് അനുസരിച്ചു നെതന്യാഹു- ട്രംപ് ബന്ധത്തിലും മാറ്റം

ജെറൂസലേം: ഇറാന്റെ നേതൃത്വത്തെ താഴെയിറക്കുക എന്ന തന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിറവേറ്റിയെങ്കിലും യുദ്ധം നീണ്ടുപോയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ശക്തമായ കൂട്ടുകെട്ട് പരീക്ഷണം നേരിടേണ്ടിവരുമെന്നും വിലയിരുത്തല്‍. സംയുക്ത സൈനിക നീക്കം നീണ്ടുപോകുന്നതും വരും ആഴ്ചകളില്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതുമാണ് ഇതിന് കാരണം.
ശനിയാഴ്ച ബോംബിംഗ് ആരംഭിച്ചപ്പോള്‍, ഭരണമാറ്റമാണ് ലക്ഷ്യമെന്ന് ട്രംപും നെതന്യാഹുവും പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭൂരിഭാഗം പേരും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്റെ ഗവണ്മെന്റിനെ അട്ടിമറിക്കുന്നതിനെ തന്റെ പ്രധാന മുന്‍ഗണനയായി ട്രംപ് പരാമര്‍ശിച്ചില്ല.
ഇറാന്റെ മിസൈലുകളെയും നാവികസേനയെയും നശിപ്പിക്കുക, അവര്‍ ആണവായുധം നേടുന്നത് തടയുക എന്നിവയാണ് യുഎസ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്സെത്ത് പറഞ്ഞത് ഈ ഓപ്പറേഷന് ഒരു ‘ഭരണമാറ്റ യുദ്ധം’ (regime-change war) അല്ല എന്നാണ്.
നേരെമറിച്ച്, ഇറാന്റെ ഭരണാധികാരികളെ അട്ടിമറിക്കാന്‍ അവിടുത്തെ പൗരന്മാരോട് തെരുവിലിറങ്ങാന്‍ തിങ്കളാഴ്ച രാത്രിയും നെതന്യാഹു ആഹ്വാനം ചെയ്തു. ‘ആദ്യം ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ വിധി നിയന്ത്രിക്കാനുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കാന്‍ പോകുകയാണ്’ എന്നായിരുന്നു അദ്ദേഹം ഫോക്സ് ന്യൂസിനോടു പ്രതികരിച്ചത്. യുഎസ്, ഇസ്രായേല്‍ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇരു രാജ്യങ്ങളുടെയും സൈനിക നീക്കങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളതെന്ന് വൈറ്റ് ഹൗസിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു. ‘ഭരണമാറ്റം എന്നത് അവരുടേതാണ് (ഇസ്രായേലിന്റേത്)’ എന്നും അദ്ദേഹം പറഞ്ഞു.
ടെഹ്റാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് തടയാനും അവരുടെ ബാലിസ്റ്റിക് മിസൈല്‍ ശേഷി നശിപ്പിക്കാനും ലഭിച്ച അവസരമാണിതെന്ന് ട്രംപിനെ ബോധ്യപ്പെടുത്തുന്നതില്‍ നെതന്യാഹു വിജയിച്ചു. ഈ ഓപ്പറേഷന് ‘നാലോ അഞ്ചോ ആഴ്ചകള്‍’ അല്ലെങ്കില്‍ ‘എത്ര സമയം വേണമെങ്കിലും’ എടുത്തേക്കാമെന്ന് ട്രംപ് പറഞ്ഞു. തുടര്‍ച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ‘എനിക്ക് മടുപ്പ് തോന്നില്ല, എനിക്ക് ഒരിക്കലും മടുക്കില്ല’ എന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് ട്രംപ് തന്നെയാകും തീരുമാനിക്കുക എന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു. ‘യുദ്ധത്തില്‍ നിന്ന് നേരത്തെ പുറത്തുകടക്കാനുള്ള ഒരു വഴി (early off-ramp) ട്രംപ് തേടിയേക്കാമെന്നും നെതന്യാഹു ആഗ്രഹിക്കുന്നതിന് മുമ്പ് ഈ ഓപ്പറേഷന് അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ട്രംപ് തീരുമാനിച്ചാല്‍, അദ്ദേഹം അത് അവസാനിപ്പിക്കുക തന്നെ ചെയ്യു’മെന്നും ഒബാമ ഭരണകാലത്ത് ഇസ്രായേലിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന ഡാന്‍ ഷാപ്പിറോ പറഞ്ഞു.
യുദ്ധം നീളുകയും വ്യാപിക്കുകയും ചെയ്യുന്നതിനനുസരിച്ച് പ്രസിഡന്റ് ട്രംപിന് ആഭ്യന്തരമായ സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വരുന്നുണ്ട്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക സംസ്ഥാനങ്ങളായ ടെക്സാസിലും നോര്‍ത്ത് കരോലിനയിലും പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചതും ട്രംപിനു പരിഗണിക്കേണ്ടിവരും.
യുദ്ധം കപ്പല്‍ ഗതാഗതത്തെയും ഊര്‍ജ്ജ ഉല്‍പ്പാദനത്തെയും തടസപ്പെടുത്തുന്നതിനാല്‍, ഇന്ധനവില വര്‍ദ്ധനവ് അമേരിക്കയെ ബാധിക്കും. ഈ ആഴ്ച യുഎസില്‍ ഗ്യാസ് വില ഗാലന് 11 സെന്റ് വര്‍ദ്ധിച്ചു, ആഗോള വിപണിയിലെ വലിയ കുതിച്ചുചാട്ടം അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഇനിയും വില വര്‍ധനയുണ്ടാക്കും. ഇതോടൊപ്പം അമേരിക്കയില്‍ ഇസ്രായേലിനുള്ള പിന്തുണ ഒരു രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്; ഒക്ടോബറിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ വോട്ടെടുപ്പ് പ്രകാരം 59% അമേരിക്കക്കാരും ഇസ്രായേല്‍ ഗവണ്മെന്റിനോട് വിയോജിപ്പുള്ളവരാണ്. ഇത് ഒരു വര്‍ഷം മുമ്പ് 51% ആയിരുന്നു.
യുദ്ധത്തിനായുള്ള ആസൂത്രണം
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭൂരിഭാഗം സമയവും അധികാരത്തിലുള്ള നെതന്യാഹു പലപ്പോഴും അമേരിക്കന്‍ നേതാക്കളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇറാന്റെ ആണവ കരാറില്‍ ചര്‍ച്ച നടത്തിയതിന് ഡെമോക്രാറ്റിക് പ്രസിഡന്റ് ബരാക് ഒബാമയെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടവും നെതന്യാഹുവുമായി പലപ്പോഴും തര്‍ക്കത്തിലായിരുന്നു.
2025-ല്‍ ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം നെതന്യാഹു ഏഴ് തവണ പ്രസിഡന്റിനെ കണ്ടു. ഗാസയിലെ യുദ്ധത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലും ആണവ മോഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം പലതവണ ഫോണ്‍ വിളിച്ചു സമ്മര്‍ദം ചെലതുത്തി. ജനീവയിലും ഒമാനിലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് ട്രംപ് പ്രതിനിധികളെ അയച്ചപ്പോഴും, യുഎസും ഇസ്രായേലും മാസങ്ങളായി തങ്ങളുടെ സൈനിക നടപടി ആസൂത്രണം ചെയ്യുകയായിരുന്നു. ആക്രമണത്തിനുള്ള സമയം ആഴ്ചകള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നുവെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
ഫെബ്രുവരി 11ന് വൈറ്റ് ഹൗസില്‍ വെച്ച് നെതന്യാഹു ട്രംപുമായി നടത്തിയ കൂടിക്കാഴ്ച മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മൂന്ന് മണിക്കൂര്‍ നീണ്ട രഹസ്യ ചര്‍ച്ചയായിരുന്നു. ആ കൂടിക്കാഴ്ചയുടെ പിറ്റേന്ന് തന്നെ, വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്തുണ നല്‍കിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് കരീബിയനില്നിന്ന് മെഡിറ്ററേനിയനിലേക്ക് തിരിച്ചു. ‘ശക്തമായ നടപടിയെടുക്കാന്‍ ഞാന്‍ തുടര്‍ച്ചയായ അമേരിക്കന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചു, പ്രസിഡന്റ് ട്രംപ് അത് ചെയ്തു’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ഒരു രാഷ്ട്രീയ അതിജീവനക്കാരന്‍
76 കാരനായ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാരമ്പര്യം ഉറപ്പിക്കാനുള്ള അവസരമാണ് ഈ യുദ്ധം. അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ സഖ്യത്തില്‍ വിള്ളലുകള്‍ നേരിടുന്നുണ്ട്, കൂടാതെ അദ്ദേഹം നിഷേധിക്കുന്ന അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുകയുമാണ്.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും, യുദ്ധത്തിലെ ആള്‍നാശവും സാമ്പത്തിക ചെലവും കുറവാണെങ്കില്‍ നെതന്യാഹുവിന് വിജയത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഉഡി സോമ്മര്‍ പറഞ്ഞു. ഇസ്രായേലിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7-ന് ഇറാന് പിന്തുണയുള്ള ഹമാസ് നടത്തിയ ആക്രമണത്തോടെ നെതന്യാഹുവിന്റെ സുരക്ഷാ പ്രതിച്ഛായ തകര്‍ന്നിരുന്നു. അതിനുശേഷം ഗാസയില്‍ നടന്ന രണ്ട് വര്‍ഷത്തെ സൈനിക കാമ്പയിനില്‍ കുറഞ്ഞത് 72,000 പേര് കൊല്ലപ്പെട്ടു. ഒക്ടോബര്‍ 7-ലെ സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം നെതന്യാഹു നിഷേധിക്കുകയും പകരം ഹമാസിനെയും ഹിസ്ബുള്ളയെയും ദുര്‍ബലപ്പെടുത്തിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അവരുടെ സഖ്യകക്ഷിയായ സിറിയയിലെ ബഷര്‍ അല്‍ അസദും പുറത്താക്കപ്പെട്ടു.
ഇറാനില്‍ സൈനിക ലക്ഷ്യങ്ങള്‍ കൈവരിച്ചാലും, നെതന്യാഹുവിന്റെ വലതുപക്ഷ വോട്ടര്‍മാര്‍ക്കിടയിലുള്ള അതൃപ്തി ഇല്ലാതാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് അമോത്സ് ആസ എല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഭവങ്ങള്‍ അത്രത്തോളം ആഘാതമുണ്ടാക്കിയവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
#Netanyahu, #DonaldTrump, #IranConflict, #IsraelWar, #RegimeChange, #MiddleEastNews, #GlobalPolitics, #Khamenei, #USMilitary, #BreakingNews, #MalayalamNews, #ഇസ്രായേൽ, #അമേരിക്ക, #ഇറാൻ, #വാർത്തകൾ, #ലോകരാഷ്ട്രീയം #IsraelIranWar2026, #NetanyahuTrumpAlliance, #IranRegimeChange, #WhiteHouseUpdate, #GasPriceHike, #USSGeraldFord, #MiddleEastCrisis, #GeopoliticsToday, #IsraelSecurity, #TrumpForeignPolicy, #TehranStrikes, #InternationalRelations






