CrimeNEWS

മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍

ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഷില്ലോങ്ങിലെത്തിയ ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും ഭാര്യ സോനത്തെയും മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍, സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്.

Signature-ad

ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്‍ ആരോപിച്ചത്.

മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍, വ്യാപക തിരച്ചില്‍

മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹംഗറിയില്‍നിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പിന്നീട് 12 ദിവസങ്ങള്‍ക്ക് ശേഷം ഹംഗേറിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിദേശസഞ്ചാരിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

 

Back to top button
error: