
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ സൈനിക തിരിച്ചടിയില്‍ 80 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍ഇതൊയ്ബ (എല്‍ഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് അതിര്‍ത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
ജെയ്ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവല്‍പൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങള്‍ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതല്‍ 30 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. മുരിദ്കെയില്‍, ലഷ്‌കര്‍ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മര്‍കസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ ‘ഭീകര നഴ്‌സറി’ എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്.

എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിലയിരുത്തലുകളില്‍ 80 മുതല്‍ 90 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ ഉപരോധം പ്രകാരം ഭീകര സംഘടനകളായി പ്രഖ്യാപിക്കപ്പെട്ട ജെയ്ഷെ മുഹമ്മദും ലഷ്‌കര്‍ ഇ തൊയ്ബയും നടത്തുന്ന ലോഞ്ച് പാഡുകള്‍, പരിശീലന ക്യാമ്പുകള്‍, റാഡിക്കലൈസേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇന്ത്യ സൈനിക ആക്രമണത്തില്‍ തകര്‍ത്തത്.