IndiaNEWS

ഓപ്പറേഷന്‍ സിന്ദൂര്‍! സീമന്തരേഖയിലെ സിന്ദൂരം മായ്ച്ചവര്‍ക്കുള്ള തിരിച്ചടി; ഇതിലും അനുയോജ്യമായ മറ്റൊരു പേരില്ല

ശ്രീനഗര്‍: ഇരുപത്തിയാറ് നിരപരാധികളുടെ ജീവനെടുത്തതിന് ഇന്ത്യ ഭീകരര്‍ക്ക് കൊടുത്ത തിരിച്ചടിക്ക് നല്‍കിയ പേര് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് നല്‍കിയത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വെറുമൊരു പേരല്ല, ഒരു സന്ദേശം കൂടിയാണ്.

സിന്ദൂര്‍ അഥവാ വെര്‍മില്യണ്‍ എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. ഭര്‍തൃമതിയായ ഹിന്ദു സ്ത്രീകള്‍ നെറുകയില്‍ ചാര്‍ത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ദാമ്പത്യജീവിതത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

Signature-ad

പഹല്‍ഗാമില്‍ കര്‍ണാടക സ്വദേശി മഞ്ജുനാഥിനും നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിനും നേരെ ഭീകരര്‍ വെടിയുതിര്‍ത്തത് ഭാര്യമാരുടെ കണ്‍മുന്നില്‍വച്ചാണ്. ഭര്‍ത്താവിനെ കൊന്നില്ലേ തന്നെയും കൂടി കൊല്ലൂവെന്ന് പറഞ്ഞ മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോട് നിന്നെ കൊല്ലില്ല, മോദിയോട് പോയ് ആക്രമണത്തെക്കുറിച്ച് പറയൂവെന്നായിരുന്നു ഭീകരര്‍ നല്‍കിയ മറുപടി.

ഹണിമൂണ്‍ ആഘോഷിക്കാനാണ് വിനയ് ഭാര്യ ഹിമാന്‍ഷി നര്‍വാളിനൊപ്പം കാശ്മീരിലെത്തിയത്. വെറും ആറ് ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ഹിമാന്‍ഷിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ ഹിമാന്‍ഷി ഇരിക്കുന്ന ചിത്രം ഏവര്‍ക്കും മറക്കാനാകാത്ത നോവായി. ദിവസങ്ങള്‍ക്ക് ശേഷം വിനയ്യുടെ അനുസ്മരണ ചടങ്ങില്‍ ഹിമാന്‍ഷി പങ്കെടുത്തു, നെറുകയില്‍ സിന്ദൂരമണിയാതെ….

നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമ്പോള്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ അനുയോജ്യമായ മറ്റെന്ത് പേരാണ് നല്‍കുകയെന്നാണ് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നത്. മാത്രമല്ല രാജ്യത്ത് ഏറ്റവും അധികം സിന്ദൂര്‍ കൃഷി ചെയ്യുന്ന സ്ഥലം കൂടിയാണ് കാശ്മീര്‍. അങ്ങനെ നോക്കുമ്പോഴും ഈ പേര് അനുയോജ്യം തന്നെ.

Back to top button
error: