CrimeNEWS

സഹപാഠിയുമായുള്ള ‘സൗഹൃദം’ എതിര്‍ത്തു, കൊല്ലാന്‍ ഗൂഢാലോചന; ഓട്ടോഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. കേസില്‍ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസില്‍ മൂന്നാം പ്രതിയാണ് മിനി. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Signature-ad

മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: