Breaking NewsCrimeKeralaLead NewsNEWS

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയ സംഭവം: ലിവിയയെ പറ്റിച്ചത് ആഫ്രിക്കക്കാരന്‍; എല്‍എസ്ഡി സറ്റാമ്പിനു പകരം നല്‍കിയത് പ്രിന്റൗട്ട്!; മകന്റെ ഭാര്യയുടെ പണം ഷീല തിരികെ നല്‍കിയില്ലെന്നും സൂചന; ലിവിയയെ തിരികെ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് മകന്റെ ഭാര്യാസഹോദരിയെന്ന് പ്രതി നാരായണദാസിന്റെ വെളിപ്പെടുത്തല്‍. ഷീലയുടെ ബാഗില്‍ സ്റ്റാംപ് വച്ചതും ലിവിയ ജോസായിരുന്നു. ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി.

ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു.

Signature-ad

ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി ലിവിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ലഹരിക്കേസ്.

ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയതന്നെ. നാരായണദാസിനോട് എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാന്‍ പറഞ്ഞു. ആഫ്രിക്കക്കാരന്‍ ലിവിയയെ പറ്റിച്ചെന്ന് ബോധ്യപ്പെട്ടത് സ്റ്റാംപിന്റെ പരിശോധനഫലം കിട്ടിയപ്പോഴാണ്. പതിനായിരം രൂപ വാങ്ങി ആഫ്രിക്കക്കാരന്‍ നല്‍കിയത് ലഹരി സ്റ്റാംപിന്റെ പ്രിന്റൗട്ടാണ്. ഇതാണ്, എക്‌സൈസ് പിടിച്ചത്. വ്യാജ ലഹരി സ്റ്റാംപ് ആണെന്ന് ബോധ്യപ്പെട്ടതാകട്ടെ പിന്നീടും. അപ്പോഴേക്കും 72 ദിവസം ഷീല സണ്ണി ജയിലില്‍ കിടന്നിരുന്നു.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും സ്റ്റാംപ് വച്ചത് ലിവിയതന്നെയാണെന്ന് നാരായണദാസ് വെളിപ്പെടുത്തി. എറണാകുളം തൃപ്പുണിത്തുറ സ്വദേശിയായ നാരായണദാസിനെ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി.: വി.കെ.രാജുവും സംഘവും പിടികൂടിയത് ബംഗ്ലുരുവിലെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു. ഫിറ്റ്‌നസ് ട്രെയിനറായിരുന്നു നാരായണദാസ്. ലിവിയയെ കേസില്‍ പ്രതിയാക്കി. നിലവില്‍, ദുബൈയില്‍ ഒളിവിലാണ്. നാട്ടില്‍ എത്തിക്കാന്‍ സി.ബി.ഐ. മുഖേന ഇന്റര്‍പോളിന്റെ സഹായം തേടും.

Back to top button
error: