CrimeNEWS

സിബിഐ എത്തി: ഗൗതമിൻ്റെ മരണവും കൊലപാതമെന്ന് നിഗമനം, വിജയകുമാറിനെയും ഭാര്യ മീരയെയും ക്രൂരമായി കൊലപ്പെടുത്തിയത് അസം സ്വദേശി അമിത്…? ഈ മുൻജീവനക്കാരനു വേണ്ടി അന്വേഷണം

    കോട്ടയം നഗരത്തിൻ്റെ തിലകക്കുറിയായ ഇന്ദ്രപ്രസ്ഥം ഓ‍ഡിറ്റോറിയം ഉടമയും പ്രമുഖ വ്യവസായിയുമായ വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഇരുനില വീട്ടിലാണ് ഇന്നലെ രാവിലെ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. അവിടുത്തെ ജോലിക്കൊപ്പം തിരുവാതുക്കൽ വീട്ടിലെയും ചെറിയ ജോലികൾ ചെയ്തിരുന്നു.

Signature-ad

വിജയകുമാറിന്റെ മൊബൈൽ മോഷ്ടിച്ച്, ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ 2024ൽ അമിത് പൊലീസ് പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ജയിൽ മോചിതനായത് കുറച്ചു ദിവസം മുമ്പാണ്. തുടർന്ന് തിരുവാതുക്കൽ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും അമിത് ഭീഷണിപ്പെടുത്തി. മാത്രമല്ല ദമ്പതികൾക്കു നേരെ അയാൾ   വധഭീഷണി മുഴക്കുകയും ചെയ്തു. അയൽക്കാർ ദൃക്സാക്ഷികളാണ് ഇതിന്.

കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. പക്ഷേ പണമോ മറ്റ് ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. പ്രതിക്ക് വേണ്ടി പൊലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും ഇയാൾ സംസ്ഥാനം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

വിജയകുമാറിന്റെ മകൻ, 28 കാരനായ ഗൗതമിൻ്റെ അസ്വാഭാവിക മരണം സിബിഐ അന്വേഷിക്കണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചത് രണ്ടു മാസം മുമ്പാണ്. ഗൗതമിനെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജൂണിലാണ്. ഇയാളുടെ കാർ കാരിത്താസ് ജംഗ്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്ത നിലയിലും കണ്ടെത്തി. മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ 2 മാസങ്ങൾക്കുള്ളിൽ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നു.

ഗൗതമിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവും കാറിൽ രക്തപ്പാടുകളും ഉണ്ടായിരുന്നു. എങ്കിലും കൊലപാതക സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. മകൻ്റെ മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഗൗതമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

ഇതിനിടെ ഇരട്ടക്കൊലപാതക വിവരങ്ങള്‍ ശേഖരിക്കാനായി സിബിഐ സംഘം സംഭവ സ്ഥലത്തെത്തി. ഗൗതമിന്റെ മരണം അന്വേഷിക്കുന്ന തിരുവനന്തപുരത്തു നിന്നുള്ള സിബിഐ സംഘമാണ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയത്. ഗൗതമിന്റെ മരണവും വിജയകുമാറിന്റെയും മീരയുടെയും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ ‍‌സ്ക്രൂഡ്രൈവർ കൊണ്ട് തുറന്നാണ്. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്.

ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.

Back to top button
error: