Breaking NewsLIFENEWSReligionWorld

ബാറില്‍ ബൗണ്‍സറായി തുടങ്ങി അസീസിയിലെ ഫ്രാന്‍സിസിന്റെ പേര് അന്വര്‍ഥമാക്കിയ വലിയ ഇടയന്‍; ബിഷപ്പായിരിക്കെ ആഡംബര വസതി ഒഴിഞ്ഞു; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ വക്താവ്; വിട, പ്രിയപ്പെട്ട പാപ്പ

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്.

കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം. ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു. 731741 കാലഘട്ടത്തിലെ, സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്.

Signature-ad

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഒരാളാണ് ജോര്‍ജ് മാരിയോ. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 1969 ഡിസംബര്‍ 13ന് ജെസ്യൂട്ട് വൈദികനായി.

1973 മുതല്‍ 1979 വരെ അര്‍ജന്റീനന്‍ സഭയുടെ പ്രൊവീന്‍ഷ്യാളായിരുന്നു. 1980ല്‍ സാന്‍ മിഗ്വല്‍ സെമിനാരി റെക്ടറായി. 1992ല്‍ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ല്‍ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂര്‍ണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.

2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായയുടെ വിവിധ ഭരണ പദവികളില്‍ സേവനമനുഷ്ഠിച്ചു. 2005ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി. മൂന്നു വര്‍ഷത്തിനു ശേഷം ഇതേ പദവിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടര്‍ന്ന അദ്ദേഹം വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.

Back to top button
error: