Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം

കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു.

Signature-ad

കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇത് പിന്നീടു തെളിവുകളില്ലാതെ മുന്നോട്ടുപോയില്ല. യാതൊരു സേവനവും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക് കമ്പനിയും സിഎംആര്‍എലില്‍ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.

എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ നല്‍കിയ പണത്തിനു സേവനം നല്‍കിയില്ലെന്നും ഇത് അഴിമതിയാണെന്നുമാണ് എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ ചുരുക്കം. കോടതി നിലനില്‍ക്കുമെന്നു പറയുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന 129 വകുപ്പുകള്‍ കമ്പനി സ്‌റ്റേറ്റ്‌മെന്റുമായി ബന്ധപ്പെട്ടതാണ്. അതായതു കമ്പനി സമര്‍പ്പിക്കുന്ന കണക്കുകളില്‍ അവ്യക്തതയുണ്ടാകുക എന്നതാണ്.

കമ്പനിയുടെ സാമ്പത്തിക സ്ഥിതി, അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയും ഇതു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അംഗീകരിക്കുന്നതുമായും ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, നിലവില്‍ ഇരു കമ്പനിയുടെയും ഡയറക്ടര്‍മാര്‍ക്ക് പണമിടപാടില്‍ പരാതികളൊന്നും ഇല്ല. ഈ സാഹചര്യത്തില്‍ രണ്ടു കമ്പനി ഡയറക്ടര്‍മാരും അറിഞ്ഞുള്ള ഇടപാടായിട്ടാണ് ഇഡി വിഷയത്തെ കണക്കാക്കുന്നത്. ഇതില്‍ കള്ളപ്പണ ഇടപാടു കണ്ടെത്തണമെങ്കില്‍ ജിഎസ് ടി, ഇന്‍കം ടാക്‌സ് അടക്കമുള്ള നികുതി വെട്ടിപ്പു നടന്നെന്നും കണ്ടെത്തേണ്ടിവരും. ബാങ്ക് വഴി നടത്തിയ ഇടപാടുകള്‍ ആയതിനാല്‍ കേസിലെ തെളിവുകള്‍ പരിശോധിച്ചു മറ്റു കേസുകള്‍ തുറക്കാന്‍ സാധ്യതയുണ്ടോ എന്നാകും ഇഡി പരിശോധിക്കുകയെന്നതു വ്യക്തമാണ്. വിവാദമായ ഡയറിക്കുറിപ്പുകളിലേക്കു കൂട്ടിമുട്ടിക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്നും ഇഡി പരിശോധിക്കും.

129 (7) വകുപ്പ് നിയമലംഘനത്തിനുള്ള ശിക്ഷയാണ്. മാനേജിംഗ് ഡയറക്ടര്‍, ധനകാര്യ ചുമതലയുള്ള മുഴുവന്‍ സമയ ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, അല്ലെങ്കില്‍ അനുസരണത്തിന് ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പിഴയടയ്‌ക്കേണ്ടിവരും. ഒരുവര്‍ഷംവരെ തടവ്, 50,000 മുതല്‍ അഞ്ചുലക്ഷം വരെ പിഴ എന്നിവയും ശിക്ഷയായി പറയുന്നു.

134(8) വകുപ്പ് സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുമായി കമ്പനി ബോര്‍ഡിന്റെ അംഗീകാരവുമായി ബന്ധപ്പെട്ടതാണ്. ഇതിലെ വ്യവസ്ഥ ലംഘിച്ചാല്‍ മൂന്നുലക്ഷംവരെ പിഴ കമ്പനിക്കു ചുമത്താം. ഒരോ ഉദ്യോഗസ്ഥനും 50,000 രൂപവരെയും ചുമത്താം.

കമ്പനിക്കു നഷ്ടം വരുത്തുകയെന്ന ഉദ്യേശ്യത്തില്‍ വസ്തുതകള്‍ മറച്ചുവയ്ക്കല്‍, വഞ്ചന എന്നിവയാണു സെക്ഷന്‍ 447. വീണ നല്‍കിയ സേവനങ്ങള്‍ എന്തെന്നു വ്യക്തമല്ലാത്തതാണ് ഈ വകുപ്പ് ചുമത്താനുള്ള കാരണമെന്നു കരുതാം. വഞ്ചനയിലൂടെ ഏതെങ്കിലും വ്യക്തിക്കു വ്യക്തിപരമായ നേട്ടമുണ്ടായെന്നും കണ്ടെത്തേണ്ടിവരും. എന്നാല്‍, ഇവിടെ സിഎംആര്‍എല്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് എടുത്ത തീരുമാന പ്രകാരമാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. നിലവില്‍ ഇരു കമ്പനിക്കോ, കമ്പനി ഡയറക്ടര്‍മാര്‍ക്കോ നഷ്ടം സംഭവിച്ചതായി പരാതിയുമില്ല. കുറ്റം കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാം.

കമ്പനി റിപ്പോര്‍ട്ടുകളില്‍ തെറ്റായ സ്‌റ്റേറ്റ്‌മെന്റുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ശിക്ഷയാണു 448ല്‍ പറയുന്നത്. നിലവിലെ റിപ്പോര്‍ട്ടില്‍ പ്രത്യക്ഷത്തില്‍ വീണ വിജയനെയാണ് ഉന്നമിടുന്നതെന്നു പറയുന്നതെങ്കിലും കമ്പനി സ്‌റ്റേറ്റ്‌മെന്റുകളുടെ വിശദമായ പരിശോധനയിലൂടെ മറ്റു പഴുതുകള്‍ കണ്ടെത്തുകയാണു ലക്ഷ്യമെന്നു വ്യക്തമാണ്.

 

 

Back to top button
error: