Breaking NewsKeralaLead NewsLIFENEWSNewsthen Special

അധിക്ഷേപിച്ചത് ഏതു മന്ത്രി? മന്ത്രിയെയും എംപിയെയും കണ്ടാല്‍ നിയമനം ലഭിക്കുമോ? ആരോപണത്തില്‍ സംശയം ഉന്നയിച്ച് സൈബര്‍ ലോകം; റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്ക് അധികാരം പി.എസ്.സിക്കു മാത്രം; രണ്ടാം റാങ്ക് കിട്ടിയാലും ആദ്യം നിയമനം ലഭിക്കില്ല

തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇടതു നേതാക്കളള്‍ക്കും സിപിഎം മന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തി ഉദ്യോഗാര്‍ഥികള്‍. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്നും മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെ എന്നു ചോദിച്ചെന്നും എംപിയെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും സംസാരിക്കാത്തത് എന്താണെന്നും ചോദിച്ചെന്നാണ് ആരോപണം.

എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്‌നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പിഎസ്സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു.

Signature-ad

പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കാക്കി അണിയാനുള്ള പ്രതീക്ഷകള്‍ക്ക് ഇന്ന് വിരാമമാകും. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പ്രതികരണം. സമരം അനാവശ്യ പിടിവാശിയെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ പ്രസ്താവന.

സര്‍ക്കാര്‍ അവഗണനയില്‍ ഉദ്യോഗാര്‍ഥികള്‍ പിഎസ്സി റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് പ്രതിഷേധിച്ചു. നിയമനം തന്നില്ലെങ്കിലും ഇത്തരം വാക്കുകള്‍ പറഞ്ഞു വേദനിപ്പിക്കരുതെന്നും മക്കള്‍ ഉള്ള ഒരമ്മയ്ക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കുമെന്നുമായിരുന്നു പികെ ശ്രീമതിയുടെ പ്രസ്താവനയ്ക്ക് ഉദ്യോഗാര്‍ഥിയുടെ മറുപടി. സേനയില്‍ വനിതാ പൊലീസിന്റെ അംഗബലം വര്‍ധിപ്പിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിയുകയാണെന്ന് സമരപന്തല്‍ സന്ദര്‍ശിച്ച പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. 967 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഇനിയും പ്രതീക്ഷ ഇല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

എന്നാല്‍, ഭരണഘടനയുടെ 303 (3) അനുസരിച്ചു പ്രവര്‍ത്തിക്കുന്ന പിഎസ് സിയാണു നിയമന ശിപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുന്നത്. ഇതിനുള്ള അധികാരം പിഎസ് സിക്കു മാത്രമാണ്. മന്ത്രിതലത്തിലോ മറ്റുള്ള സര്‍ക്കാര്‍ തലത്തിലോ ഇടപെടലുണ്ടായാല്‍ അതു പിന്‍വാതില്‍ നിയമനമായി വ്യാഖ്യാനിക്കുമെന്നതാണു വസ്തുത. സിപിഒ റാങ്ക് ലിസ്റ്റില്‍ അത്തരം നിയമനം നടന്നതായി ആക്ഷേപം ഇല്ല. ഏതു മന്ത്രിയെയാണ് ഉദ്യോഗാര്‍ഥികള്‍ കണ്ടതെന്നതും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍നിന്നു പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇടത് എംപി കെ. രാധാകൃഷ്ണനാണ്. ആലത്തൂര്‍ എംപിയായ അദ്ദേഹത്തെ കാണാനുള്ള സാധ്യത കുറവാണ്. രാജ്യസഭാ എംപിയാണെങ്കില്‍ മാത്രമാണ് ഇടത് ആകാനുള്ള സാധ്യത. അത് ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍, എ.എ. റഹീം എന്നിവരാണ്. മറ്റുള്ള ആറുപേര്‍ കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് എംപിമാരാണ്.

നോട്ടിഫൈ ചെയ്യുന്ന ഒഴിവുകള്‍ നികത്തിയോ എന്നതു മുന്‍കാല അനുഭവങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കാന്‍ കഴിയുന്നതിനപ്പുറം റാങ്ക് ലിസ്റ്റില്‍ എവിടെയായാലും നിയമനം ലഭിക്കണമെന്നു വാശി പിടിക്കാനാകില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിയമം അനുസരിച്ചു റൊട്ടേഷന്‍ ക്രമത്തിലാണു നിയമനം ലഭിക്കുക. പട്ടികയിലെ ഒന്നാം റാങ്കുകാരന് ആദ്യ നിയമനം ലഭിക്കും. എന്നാല്‍ രണ്ടാം റാങ്കുകാരനു ലഭിക്കണമെന്നില്ല. രണ്ടാമത് നിയമനത്തിന് ഈഴവ/തിയ്യ വിഭാഗക്കാരനാണ്. ഈ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളയാള്‍ക്കാണു നിയമനം ലഭിക്കുക.

 

തുടര്‍ന്നു രണ്ടാം റാങ്കുകാരനു മൂന്നാമതായിട്ടാണു നിയമനം ലഭിക്കുക. എസ്.സി. വിഭാഗക്കാരനാണു നാലാമത്തെ നിയമനം. ഒന്നിടവിട്ടാകും ഓപ്പണ്‍ മെറിറ്റിലുള്ളവര്‍ക്കു നിയമനം. ആറാമത്തെ നിയമനം ലഭിക്കുക മുസ്ലിം വിഭാഗത്തില്‍ ഉള്ളവര്‍ക്കാണ്. ഏഴാമത്തെ നിയമനം വീണ്ടും ഓപ്പണ്‍ മെറിറ്റിലുള്ളയാള്‍ക്കു ലഭിക്കും. എട്ടാമതായി ലാറ്റന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനു ലഭിക്കും. പരീക്ഷയില്‍ ഇദ്ദേഹത്തിന് അറുപതാം റാങ്കാണെങ്കിലും നിയമപ്രകാരം ലാറ്റിന്‍/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ മുന്നിലുള്ള ഇദ്ദേഹത്തിനാണ് അവകാശം.

 

Back to top button
error: