Breaking NewsSportsTRENDING

അവന്‍ വരവറിയിച്ചു! രാജസ്ഥാന്‍ കൈയോടെ പൊക്കിയയത് വെറുതേയല്ല; ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം! സൂര്യനെപ്പോലെ ജ്വലിച്ച് വൈഭവ്; പ്രയാസ് റേ ബര്‍മന്റെ വര്‍മന്റെ റെക്കോഡ് മറികടന്ന പ്രകടനം

ബംഗളുരു: ആദ്യ ഓവറിലെ നാലാം ബോള്‍. ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം. വിക്കറ്റിനു പിന്നില്‍നിന്ന ഋഷഭ് പന്തിന് എന്താണു സംഭവിച്ചതെന്നു മനസിലാകുംമുമ്പേ പന്ത് ആകാശംമുട്ടി ബൗണ്ടറി കടന്നു. നേരിട്ട ആദ്യ പന്തില്‍തന്നെ സൂപ്പര്‍ സിക്‌സര്‍! കമന്റേറ്റര്‍മാര്‍ പോലും അന്തംവിട്ടുനിന്നപ്പോള്‍ മുഖത്തു ഭാവഭേദമൊന്നുമില്ലാതെ ഫീല്‍ഡിംഗില്‍ ആരൊക്കെയുണ്ടെന്നു ഗൗരവത്തോടെ വിലയിരുത്തുന്ന ഒരു മുഖം തെളിഞ്ഞു. അതേ… അവന്‍ വരവറിയിച്ചു. തെരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്ന് രാജസ്ഥാനെ ഓര്‍മിപ്പിച്ച് വൈഭവ്!

Signature-ad

കഴിഞ്ഞില്ല. രണ്ടാം ഓവറിലെ ആദ്യ പന്തെറിഞ്ഞ ആവേശിനായിരുന്നു മാനത്തുനോക്കാന്‍ നിയോഗം. പന്ത് സിക്‌സര്‍ ലൈന്‍ കടന്നതിനു പിന്നാലെ സ്‌ക്രീനില്‍ തെളിഞ്ഞത് ‘കുട്ടിക്കളി’ എന്നായിരുന്നു! എണ്‍പതു മീറ്റര്‍ അകലേക്കാണു പന്ത് വൈഭവ് അടിച്ചു പറത്തിയത്. ആറാം ഓവര്‍ എറിയാന്‍ വന്ന ബിഷ്‌ണോയിക്കും ഏഴാമത്തെ അവസാന ബോളില്‍ ദഗ്‌വേഷിനും കിട്ടി ചുട്ടപെട.

പതിനാലാം പിറന്നാള്‍ കഴിഞ്ഞ് 23-ാം ദിവസം രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ബഹുമതി വൈഭവ് നേടിയപ്പോള്‍ പ്രയാസ് റേ ബര്‍മന്റെ റെക്കോര്‍ഡാണ് മറികടന്നത്. പ്രയാസ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി സണ്‍റൈസസ് ഹൈദരാബാദിനെതിരെ 2019 മാര്‍ച്ച് 31 ന് അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസും 157 ദിവസവുമായിരുന്നു പ്രായം.

 

2011 മാര്‍ച്ച് 27 ന് ബിഹാറിലെ സമഷ്ടിപുര്‍ ജില്ലയിലെ താജ്പുര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച വൈഭവ് സൂര്യവംശി ഒന്‍പതാം വയസിലാണ് ക്രിക്കറ്റ് ഗൗരമായി എടുത്തത്. വിനു മങ്കാട് ട്രോഫിക്കു വേണ്ടിയുള്ള അഞ്ചു മല്‍സരങ്ങളില്‍ നിന്ന് 400 റണ്‍സ് നേടിയതോടെ വൈഭവിനെ ബിഹാര്‍ തങ്ങളുടെ രഞ്ജി ട്രോഫി ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ വൈകിയില്ല. പട്‌നയിലെ മൊയിന്‍- ഉല്‍- ഹഖ് സ്റ്റേഡിയത്തില്‍ മുംബൈയ്‌ക്കെതിരെ 2024 ജനുവരി 5 ന് പാഡണിയുമ്പോള്‍ അവന് 12 വയസും 284 ദിവസവുമായിരുന്നു പ്രായം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തെ നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം. 1943 ഫെബ്രുവരി 26 ന് രജപുത്താന ടീമിനു വേണ്ടി ബറോഡയ്‌ക്കെതിരെ ഇറങ്ങിയ അലിമുദ്ദീനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് ബിസിസിഐ സ്റ്റാറ്റിറ്റിഷ്യന്‍ സുധീര്‍ അലി ചൂണ്ടിക്കാട്ടുന്നു. അന്ന് അലി മുദീന് 12 വയസും 73 ദിവസവുമായിരുന്നു പ്രായം. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രണ്ടാമത്തെ താരമെന്ന ബഹുമതി വൈഭവിന് അവകാശപ്പെടാം. ആദ്യത്തെയാളും ബിഹാറില്‍ നിന്നുതന്നെ. സമര്‍ ബോസ്. 1959 ല്‍ ജംഷേദ്പുരിലെ കീനന്‍ സ്റ്റേഡിയത്തില്‍ സമര്‍ ഇറങ്ങുമ്പോള്‍ പ്രായം 12 വയസും 76 ദിവസവും. ഇന്ത്യയുടെ എക്കാലത്തെയും സൂപ്പര്‍ താരമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുംബൈയ്ക്കു വേണ്ടി വാങ്കഡെയില്‍ ഗുജറാത്തിനെ നേരിടുമ്പോള്‍ 15 വയസും 230 ദിവസവുമായിരുന്നു പ്രായം. 1957 ഡിസംബര്‍ 14 ന് ഹൈദരാബാദിനെ നേരിടാന്‍ ഇറങ്ങിയ കേരളത്തിന്റെ പ്രഫുല്ല ചന്ദ്ര വര്‍മയ്ക്ക് പതിനഞ്ചു വയസും 67 ദിവസവുമായിരുന്നു പ്രായം.

ഐ.പി.എല്‍ ലേത്തില്‍ വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 1.1 കോടി രൂപ മുടക്കിയാണ്. അതിന് കാരണമായതാകട്ടെ അണ്ടര്‍-19 ടീമില്‍ വൈഭവിന്റെ പ്രകടനം. ഓസ്‌ട്രേലിയക്കെതിരെ 58 പന്തില്‍ സെഞ്ചറി നേടിയതും ഏഷ്യാ കപ്പില്‍ യു.എ.ഇ ക്കെതിരെ 46 പന്തില്‍ 76 റണ്‍സ് നേടിയതും സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സ് നേടിയതും വൈഭവിന്റെ തീപ്പൊരി പ്രകടനം.

 

Back to top button
error: