
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സുപ്രീം കോടതിയിലെ വിമര്‍ശനവും ജബല്‍പൂര്‍ ആക്രമണങ്ങളും ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമടക്കം പ്രതിസന്ധിയിലായതോടെ ബിജെപിയുടെ ഈസ്റ്റര്‍ ‘രാഷ്ട്രീയം’ ഇക്കുറിയില്ല. അടുത്തിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ‘ഇസ്റ്റര്‍ പൊളിറ്റിക്‌സ്’ അടക്കമുള്ള പ്രചാരണ പരിപാടികള്‍ സഹായിച്ചിരുന്നു.

എന്നാല്‍, മുനമ്പം വിഷയത്തില്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന തിരിച്ചടിയായതും ജബല്‍പൂര്‍ ആക്രമണങ്ങളും ബിജെപിയുടെ ക്രൈസ്തവ പ്രീണന നയങ്ങള്‍ക്കു തിരിച്ചടിയായിരുന്നു. ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭയ്ക്കു കീഴിലുള്ള ആസ്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതും ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതുമെല്ലാം ഭവന സന്ദര്‍ശന വേളയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണു വിലയിരുത്തല്‍. ജബല്‍പൂര്‍ ആക്രമണത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ബജ്‌രംഗ്ദളില്‍ കയറിക്കൂടിയ കോണ്‍ഗ്രസുകാരാണ് അക്രമം നടത്തിയതെന്നു മുന്‍ മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവച്ചിരുന്നു.
എല്ലാ വര്‍ഷവും ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്കു മുമ്പ് ബൂത്തു തലങ്ങളില്‍ ക്രൈസ്തവ ഭവനങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നതായിരുന്നു രീതി. സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ കാരണമാണ് ഈസ്റ്റര്‍ സ്‌നേഹയാത്ര ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈസ്റ്ററിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കാര്‍ഡുകളുമായി എത്തുന്ന തിരിക്കിലായിരുന്നു കഴിഞ്ഞ വര്‍ഷം ഈ സമയത്തു ബിജെപി പ്രവര്‍ത്തകര്‍. ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ ലക്ഷക്കണക്കിന് ക്രൈസ്തവ ഭവനങ്ങളില്‍ എത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഈസ്റ്റര്‍ കാലത്ത് ബിജെപി സ്‌നേഹയാത്ര തുടങ്ങിയത്. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായ ശേഷം സംസ്ഥാന സമിതി പുനഃസംഘടന പൂര്‍ത്തിയാകാത്തത് കൊണ്ടാണ് ഇത്തവണ സ്‌നേഹയാത്ര സംഘടിപ്പിക്കാന്‍ കഴിയാത്തത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പെസഹാ ദിനത്തില്‍ പെസഹാ അപ്പവുമായും, ഈസ്റ്റര്‍ ആശംസ കാര്‍ഡുകളുമായും അരമനങ്ങളിലേക്കും ക്രൈസ്തവ ഭവനങ്ങിളേക്കും ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷവും
തൃശൂര്‍ ഉള്‍പ്പടെയുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ ഈ സ്‌നേഹയാത്രകള്‍ ഫലമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയും ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ പരസ്യമായി ഇത് പറയുകയും ചെയ്തിരുന്നു. ബൂത്ത്തല സ്‌നേഹയാത്രകളായിരുന്നു മുന്‍വര്‍ഷങ്ങളിലെങ്കില്‍ ഇത്തവണ മതമേലധ്യക്ഷന്‍മാരെ കാണുന്നതിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുനമ്പത്ത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെത്തന്നെ കൊണ്ടു വന്നെങ്കിലും വിപരീത ഫലമാണ് ഉണ്ടായതെന്ന് ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. ജോര്‍ജ് കുര്യനെ കേന്ദ്ര സഹമന്ത്രിയാക്കിയിട്ടും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം വേണ്ടത്ര ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെന്നും കരുതുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി സംഘടിപ്പിച്ച സ്‌നേഹ യാത്രകള്‍ പൊടുന്നനെ ഇല്ലാതായത് ബിജെപിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനിടയാക്കുമെന്നു ചില നേതാക്കള്‍ അഭിപ്രായമുണ്ട്.
ആര്‍ട്ടിക്കിള്‍ 2എ പ്രകാരം മുനമ്പം ജനതയ്ക്കു ഭൂമിയില്‍ പൂര്‍ണ അവകാശം കിട്ടുമെന്നു സമരവേദിയിലെത്തി പ്രഖ്യാപനം നടത്തിയ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനടക്കം തിരിച്ചടിയാണു റിജിജുവിന്റെ മുനമ്പം സന്ദര്‍ശനവും പിന്നാലെയെത്തിയ പ്രതികരണമെന്നും കേരളത്തിലെ ബിജെപിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന ഘടകം അതൃപ്തിയും രേഖപ്പെടുത്തി. ബില്ലിനു മുന്‍കാല പ്രാബല്യം കിട്ടുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതും ഭൂമി തിരിച്ചുകിട്ടാന്‍ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
വഖഫ് ബില്‍ പാസായാല്‍ മുനമ്പം നിവാസികള്‍ക്കു വില്ലേജ് ഓഫീസില്‍ കരമടയ്ക്കാമെന്ന ബിജെപിയുടെ പ്രചാരണമാണ് കിരണ്‍ റിജിജു കുത്തിപ്പൊട്ടിച്ചതെന്നാണു വിമര്‍ശനം. നിയമം അനുസരിച്ചു വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിച്ചേ മതിയാകൂ എന്നും കേസും കോടതിയൊന്നും വേണ്ടിവരില്ലെന്നും ബിജെപി പറഞ്ഞിരുന്നു. ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യം ആവര്‍ത്തിച്ചു.
വഖഫ് ബില്ലിലെ ഏതുവകുപ്പാണ് ഭൂമിയുടെ അവകാശം തിരിച്ചുകിട്ടാന്‍ ഉപകരിക്കുമെന്നു കിരണ്‍ റിജിജു വ്യക്തമാക്കിയില്ല. പകരം എല്ലാ വകുപ്പും സഹായിക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയാണുണ്ടായത്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞകാര്യം എന്തുകൊണ്ടാണു കിരണ്‍ റിജിജു പറയാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. ബില്ലിലെ 2എ എന്നത് മുനമ്പത്തിനു വേണ്ടിയുള്ളതല്ല. അത് ആഗാഖാനി മുസ്ലിംകള്‍ക്കും ദാവൂദിബോറ മുസ്ലിംകള്‍ക്കും വേണ്ടിയുള്ളതാണ്. അതിനു മുനമ്പവുമായി ബന്ധമില്ല. ഈ നിയമത്തില്‍ എങ്ങനെയാണു ഫറൂഖ് കോളജ് മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന ചോദ്യത്തിനും മന്ത്രിക്കു മറുപടിയുണ്ടായില്ല. ‘വഖഫിനു സമാനമായ രീതിയില്‍ മുസ്ലിംകള്‍ രൂപീകരിച്ച ട്രസ്റ്റ്’ എന്നാണു 2എയിലെ വകുപ്പ് പറയുന്നത്. ഇതിന്റെ പരിധിയില്‍ ഫറൂഖ് കോളജ് വരില്ല. വഖഫിനു തുല്യമായ ലക്ഷങ്ങളോടെ ഒരു മുസ്ലിം ഉണ്ടാക്കിയ ട്രസ്റ്റ് അല്ല ഫറൂഖ് കോളജ് മാനേജ്‌മെന്റ്. പാവപ്പെട്ട മുനമ്പം ജനതയുടെ ചിന്താശേഷിയെ ഇല്ലാതാക്കിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണങ്ങളെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ ഉറപ്പുകളെ ഒറ്റയടിക്കു റദ്ദാക്കുന്നതായി കിരണ്‍ റിജിജുവിന്റെ പ്രസംഗമെന്നാണു ബിജെപി നേതാക്കളുടെയും സിറോ മലബാര്‍ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കരയുടെയും പ്രതികരണങ്ങള്‍. കന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍നിന്നു പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമര സമിതിയും പ്രതികരിച്ചിരുന്നു. മുനമ്പം ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരം ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നു സമര സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പറഞ്ഞു.