
കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം പുഴയില്‍ ചാടി ജീവനൊടുക്കിയ ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ പിതാവും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ജിസ്മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയമുണ്ട്. ജിസ്മോളെ പലതവണ ജിമ്മിയുടെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം ഇപ്പോള്‍ പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം എപ്പോഴാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാല്‍, ക്നാനായ സഭ നിയമപ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണമെന്നാണ്. ഇതുസംബന്ധിച്ച് സഭാതലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.
പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്നുപേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ് മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ് മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നതായി പൊലീസിന്റെ പരിശോധനയില്‍ സൂചന ലഭിച്ചിരുന്നു.