Social MediaTRENDING

‘ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുത്തെന്ന് ചെറുപ്പം മുതലേ നമ്മള്‍ കേട്ടു, ഇതൊന്നുമല്ല വാസ്തവം.. എമ്പുരാന്‍ മതവും വര്‍ഗീയതും വിറ്റു’

‘എമ്പുരാന്‍’ സിനിമയ്ക്കെതിരെ പ്രതികരിച്ച് നടി സോണിയ മല്‍ഹാര്‍. സിനിമയിലൂടെ വലിയൊരു നെഗറ്റീവ് ഇംപാക്ട് ആണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെടുന്ന പയ്യന്‍ ഓടിപ്പോയി രക്ഷപ്പെടുന്നത് ലഷ്‌കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. ഇത് ഗ്ലോറിഫൈ ചെയ്യുമ്പോള്‍ പുതുതലമുറയും അങ്ങനെ ചിന്തിക്കും. മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് എമ്പുരാനിലും സംഭവിച്ചത് എന്നാണ് സോണിയ മല്‍ഹാര്‍ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുന്നത്.

സോണിയ മല്‍ഹാറിന്റെ വാക്കുകള്‍:

Signature-ad

ലോക രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യല്‍ മീഡിയയോ ഡിജിറ്റല്‍ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മള്‍ പലതും വിശ്വസിച്ചു. ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മള്‍ കേള്‍ക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ ആര്‍എസ്എസ്, ബിജെപി എന്നൊക്കെ. കഴിഞ്ഞ ഒമ്പത് വര്‍ഷം ഇതുമായി ബന്ധപ്പെട്ട് റിസര്‍ച്ച് ചെയ്തു. പലതും പഠിച്ചു, പല സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. പാര്‍ട്ടിയെ കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാര്‍ഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്.

ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാല്‍ എങ്ങനെയാണ് മനസ്സിലാകുക. ഒരാള്‍ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുത്തതിന്റെ കാരണം മനസിലാകുക. ഗോധ്ര കലാപത്തെ ടൈറ്റില്‍ മാത്രം ഓടിച്ചു പോകുന്ന രീതിയില്‍ കാണിച്ചാല്‍ ആര്‍ക്കും മനസിലാകില്ല, ഇതെന്താണെന്ന്. പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക്.

പത്ത് പതിനെട്ട് വയസായ കുട്ടി ഇതുകാണുമ്പോള്‍ അവന് ഭയങ്കര സംശയങ്ങള്‍ ഉണ്ടാകും. അയ്യോ ഗുജറാത്തില്‍ ഇത്രയും സംഭവങ്ങള്‍ നടന്നോ, ഇതെങ്ങനെ സംഭവിച്ചു. കുഞ്ഞ് ഇതിന് പിന്നിലുള്ള ചരിത്രം പഠിക്കണമെന്നുണ്ടാകില്ല. സ്വാഭാവികമായും അവന്റെ ഉള്ളില്‍ ഒരു അമര്‍ഷം വരും. സിനിമയെന്ന് പറയുന്നത് സ്വാധീനിക്കുന്ന മേഖലയാണ്. നമ്മുടെ രാജ്യത്തിനെ മനഃപൂര്‍വം ചരിത്രത്തെ വളച്ചൊടിച്ചു പറയുമ്പോള്‍ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വിഷമം ഉണ്ടാകും. ജാതിയും മതവും നോക്കാതെ അമ്മമാര്‍ അടക്കം പ്രതികരിച്ചത് നമ്മുടെ രാജ്യത്തെ ബോധപൂര്‍വം തകര്‍ക്കാന്‍ നോക്കിയപ്പോഴാണ്.

ഈ സിനിമയിലൂടെ സമൂഹത്തില്‍ വലിയൊരു നെഗറ്റീവ് ഇംപാക്ട് വന്നിട്ടുണ്ട്. ഇതിനകത്ത് തന്നെ ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെടുന്ന പയ്യന്‍ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല. അവന്‍ പോകുന്നത് ലഷ്‌കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഇതിനെയൊക്കെ ഇതുപോലെ ഗ്ലോറിഫൈ ചെയ്യുമ്പോള്‍ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. സിനിമയെ മഹത്വവത്കരിച്ച് കാണിക്കാന്‍ പറ്റില്ലെങ്കിലും ചരിത്രത്തെ തൊട്ടുകളിക്കുമ്പോള്‍ ആ സിനിമയ്ക്കൊരു നയം ഉണ്ടാകണം. അല്ലെങ്കില്‍ ഇതുപോലെ കുഴപ്പങ്ങളുണ്ടാകും. കുഴപ്പങ്ങളുണ്ടായതുകൊണ്ടാണല്ലോ 24 ഭാഗത്ത് വെട്ടാന്‍ തയാറയത്. നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയിലുണ്ട്.

ഗര്‍ഭിണിയായ സ്ത്രീയെ വീണ്ടും റേപ്പ് ചെയ്യുന്ന സീന്‍ വളരെ ക്രൂരമായി കാണിക്കുന്നു. അതൊക്കെ പല സിനിമകളിലും ഇതിന് മുമ്പും വന്നിട്ടുണ്ട്. പക്ഷേ അത് ഈ ചരിത്രത്തെ വച്ച് അളക്കുമ്പോള്‍ പലരുടെയും മനസില്‍ തെറ്റിദ്ധാരണ ഉണ്ടാകും. കുഞ്ഞുങ്ങളെയും അമ്മമാരെയും ജാതിതിരിച്ച് കൊല്ലുന്നതൊക്കെ വലിയ വിവാദങ്ങള്‍ക്കിടയാക്കും.

എല്ലാ ക്രിമിനില്‍ വില്ലന്റെ പേരും ഹിന്ദുക്കളാണ്. സിനിമ ചെയ്തിരിക്കുന്നതും ഹൈന്ദവരാണ്. ജാതി പ്രശ്നത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും. നമ്മുടെ അച്ഛനെയും അമ്മയെയും വിറ്റ് വരെ ചിലര്‍ ജീവിക്കും, അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കിയും ജീവിക്കും. നമുക്ക് എങ്ങനെ വേണമെങ്കിലും പണമുണ്ടാക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: