
മുംബൈ: മലപ്പുറത്തെ താനൂരിൽ നിന്നു കാണാതായ പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി. ലോണാവാലയിൽ ട്രെയിൻ യാത്രയ്ക്കിടയിലാണ് റെയിൽവേ പൊലീസ് ഇവരെ പിടികൂടിയത്. മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. രാത്രിയോടെ
പെൺകുട്ടികൾ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന് സഹായകരമായത്. അപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവെ സ്റ്റേഷനാണെന്നു മനസ്സിലാക്കിയ പൊലീസ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ അവിടെ തിരച്ചിൽ ആരംഭിച്ചു.
പുലർച്ചെ 1.45ന് ചെന്നൈ എഗ്മോർ എക്സ്പ്രസ് ലോണാവാലയിൽ എത്തിയപ്പോഴാണു വിദ്യാർഥിനികളെ റെയിൽവെ പൊലീസ് പിടികൂടിയത്. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ല എന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പെണ്‍കുട്ടികള്‍ മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ ബ്യൂട്ടി പാര്‍ലറിൽ എത്തി. മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാര്‍ലറിൽ എത്തിയതെന്നും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ് വന്നതെന്ന് പറഞ്ഞതായും ബ്യൂട്ടി പാര്‍ലര്‍ ഉടമ അറിയിച്ചു. നാലര മണിക്കൂര്‍ അവര്‍ പാർലറില്‍ ഉണ്ടിയിരുന്നത്രേ. മുടി മുറിച്ച് സ്‌ട്രെയ്റ്റ് ചെയ്യണം എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോൾ ഫോണ്‍ ഇല്ലെന്നും ട്രെയിനില്‍ വന്നപ്പോള്‍ ബാഗ് കളവുപോയെന്നും പറഞ്ഞു. തങ്ങളെ കൊണ്ടുപോകാന്‍ സുഹൃത്ത് വണ്ടിയുമായി വരുമെന്നു പറഞ്ഞ അവര്‍, ബ്യൂട്ടി പാര്‍ലര്‍ ഉടമയോടു ഫോണ്‍ ആവശ്യപ്പെട്ടു. ഉപയോഗിച്ച ശേഷം തിരിച്ച് അത് നല്‍കുകയും ചെയ്തു. പിന്നീട് റയീസ് എന്നയാള്‍ ഫോണിലേക്ക് തിരിച്ചുവിളിക്കുകയും പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ബ്യൂട്ടി പാര്‍ലറിൻ്റെ പേരും ലേക്ക്ലൊക്കേഷനും അയച്ചു കൊടുത്തു. പക്ഷേ ആരെയും കാത്തു നിൽക്കാതെ അവര്‍ ഉടൻ അവിടെനിന്നും ഇറങ്ങിപ്പോയി.
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിന്റെ സഹായവും കുട്ടികളെ കണ്ടെത്താൻ സഹായകമായി. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നു റഹീം അറിയിച്ചു. കോഴിക്കോടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പറഞ്ഞു.
അവിടെ മുടിവെട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മുടിയുടെ മോഡൽ പെൺകുട്ടികൾക്കു കാണിച്ചുകൊടുക്കാൻ വേണ്ടി സലൂണിലെ ബ്യൂട്ടിഷ്യൻ എടുത്ത വിഡിയോ ആണ് ഇത്. ഇവിടെ നിന്നു വേഗം രക്ഷപ്പെടണമെന്നു പെൺകുട്ടികളിൽ ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം.
ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്. പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഈ പ്ലസ്ടു വിദ്യാര്‍ഥിനികൾ സ്ക്രൈബിന്റെ സഹായത്തോടെ ആണു പരീക്ഷയെഴുതുന്നത്. സ്കൂളിൽ എത്താതിരുന്നതോടെ അധ്യാപിക വീട്ടിലേക്ക് വിളിച്ച് ചോദിച്ചു. അപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തുടർന്ന് താനൂര്‍ പൊലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച ഉച്ചയോടെ ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് വിദ്യാർഥിനികളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
താനൂർ എസ്ഐയും രണ്ട് പൊലീസുകാരും രാവിലെ 6 മണിയോടെ മുംബൈയിലേക്കു തിരിച്ചു. ഇവർ 9 മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് മടങ്ങും.






