”കല്യാണത്തിന് ശേഷവും ഭരതന്‍ ശ്രീവിദ്യയെ പ്രണയിച്ചു! മകനെ തരുമോന്നും ചോദിച്ചു”

അമ്മ മുഖമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം. 2022 ഫെബ്രുവരി 22 നായിരുന്നു ലളിത മരണപ്പെടുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വളരെ മോശമായ നടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കെപിഎസി ലളിതയെ കുറിച്ചുള്ള കഥകളും വൈറലാവുകയാണ്. അതിലൊന്ന് സംവിധായകന്‍ ഭരതനുമായി ലളിത വിവാഹം കഴിച്ചതാണ്. നടി ശ്രീവിദ്യയുടെ കാമുകനായിരുന്ന ഭരതന് പ്രണയിക്കാനുള്ള എല്ലാ പിന്തുണയും നല്‍കിയ ഹംസമായിരുന്നു താനെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ കെപിഎസി ലളിത വെളിപ്പെടുത്തിയത്. പിന്നീട് അതേ ആള്‍ തന്റെ ഭര്‍ത്താവായത് എങ്ങനെയാണെന്നും നടി പറഞ്ഞു. വിശദമായി വായിക്കാം…

ഭരതന്‍-ശ്രീവിദ്യ പ്രണയത്തിന്റെ ഹംസമായിരുന്നു ഞാനെന്നാണ് കെപിഎസി ലളിത പറയുന്നത്. അവരുടെ ഇടനിലക്കാരിയായി ദീര്‍ഘകാലം താന്‍ പ്രവര്‍ത്തിച്ചിരുന്നു. ഭരതന്‍ എന്റെ വീട്ടിലേക്ക് വരുന്നത് ശ്രീവിദ്യയെ ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഈ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് ആണുങ്ങള്‍ വിളിച്ചാല്‍ വിദ്യയുടെ വീട്ടുകാര്‍ ഫോണ്‍ കൊടുക്കില്ലായിരുന്നു. ഞാന്‍ ഫോണ്‍ ചെയ്ത് സംസാരിച്ചതിന് ശേഷമാണ് അവര്‍ക്ക് കൊടുക്കുക.
അവര്‍ തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ചും എനിക്കറിയാം. ‘ഇത് ശരിയാവുമെന്ന് തോന്നുന്നില്ല, ആള്‍ക്ക് ഭയങ്കര സംശയമാണെന്ന്’ വിദ്യ പറഞ്ഞിരുന്നു. ഇക്കാര്യം നേരിട്ട് പറയാനാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ സംസാരിച്ച് അവര്‍ പിരിഞ്ഞു. അവരുടെ സംസാരമെല്ലാം ഞാനും കേള്‍ക്കാറുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞതോട് കൂടി ഇനി ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ് അദ്ദേഹത്തെ ഇറക്കി വിട്ടതുമാണ്. പക്ഷേ അത് കറങ്ങി തിരിഞ്ഞ് എന്നിലേക്ക് വരികയായിരുന്നു.
ഭരതേട്ടന്‍ ശ്രീവിദ്യയുമായി പിരിഞ്ഞ ശേഷം ഭയങ്കരമായി തകര്‍ന്നു പോയി. എങ്കിലും അതിന് ശേഷം രണ്ടുമൂന്ന് പ്രണയം ഉണ്ടായിട്ടുണ്ട്. പ്രണയിക്കുന്നവരുടെ കൂടിക്കാഴ്ചയ്ക്കും സംസാരത്തിനുമൊക്കെ വേദിയായത് എന്റെ വീടാണ്. അന്ന് അദ്ദേഹം പ്രണയിച്ചിരുന്നവരില്‍ ഒരാള്‍ നടി ശാന്തിയാണ്. ഇപ്പോഴും ഇതേ കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ടെന്നായിരുന്നു അന്ന ലളിത പറഞ്ഞത്.
ഇതിനൊക്കെ ശേഷമാണ് താനും ഭരതനും തമ്മില്‍ ട്രെയിനില്‍ യാത്ര ചെയ്തെന്ന കഥ വരുന്നത്. ചിലരൊക്കെ എന്നെ കൂപ്പെ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ഞങ്ങളൊരുമിച്ച് ഒരു കൂപ്പയില്‍ യാത്ര ചെയ്തെന്നായിരുന്നു കഥകള്‍. സുപ്രിയ ഫിലിംസിന്റെ നിര്‍മ്മാതാവായ ഹരി പോത്തനാണ് അങ്ങനൊരു കഥയുണ്ടാക്കിയത്. ഞങ്ങള്‍ രണ്ടുപേരെയും അദ്ദേഹം ഒരു ട്രെയിനില്‍ വെച്ച് കണ്ടെന്നാണ് പറഞ്ഞത്. പക്ഷേ അന്ന് എന്റെ കൂടെ യാത്ര ചെയ്തത് കാഴ്ചയില്‍ ഭരതനെപ്പോലെയിരിക്കുന്ന വേറൊരാളാണ്. പക്ഷേ കഥ വന്നപ്പോള്‍ ഞങ്ങളുടെ പേരിലായി.
ഇടയ്ക്ക് എല്ലാവരും തമാശയായിട്ടാണ് പറയുന്നതെങ്കിലും നമുക്ക് അത് ആലോചിച്ച് കുടേ എന്നായിരുന്നു ഭരതേട്ടന്‍ എന്നോട് ചോദിച്ചത്. നിങ്ങളുടെ കല്യാണരാമന്‍ കളിയൊന്നും എന്റെ അടുത്ത് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയെങ്കിലും പിന്നീടൊരു ദിവസം സീരിയസായി വന്ന് സംസാരിച്ചു. ഇനി പഴയത് പോലെ സ്വഭാവം ഒന്നുമുണ്ടാവില്ലെന്നും പറഞ്ഞു. നിങ്ങളുടെ തമാശയ്ക്ക് എന്നെ കിട്ടില്ലെന്നും ഇതുവരെ ഒരു പേരുദോഷം പോലും കേള്‍പ്പിച്ചിട്ടില്ലെന്നുമൊക്കെ ഞാന്‍ പറഞ്ഞു.
ഇതിനിടയ്ക്ക് ശങ്കരാടി ചേട്ടനുമായി എന്റെ വിവാഹം കഴിഞ്ഞെന്നും അതിലെനിക്കൊരു കുട്ടിയുണ്ടെന്ന തരത്തിലും അപവാദം വന്നിരുന്നു. ഇതേ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ചോദിച്ചത്. പിന്നെ ഞാന്‍ ജാതിയില്‍ താഴ്ന്നതാണെന്ന പ്രചരാണങ്ങളും ഉണ്ടായിരുന്നു. അതൊക്കെ സത്യമല്ലെന്ന് ബോധ്യപ്പെട്ടിട്ടാണ് കല്യാണം നടത്തിയത്.
പക്ഷേ തങ്ങളുടെ കല്യാണത്തിന് ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്ന് അറിഞ്ഞു. അത് കേട്ടിട്ട് കരയാനേ സാധിച്ചുള്ളൂ. ഇടയ്ക്ക് സിദ്ധാര്‍ഥിനെ അവര്‍ വളര്‍ത്തിക്കോട്ടെ എന്ന് ചോദിച്ച് വന്നിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിട തന്നെ മതിയെന്ന് പറഞ്ഞ് ഒഴിവാക്കി. ഭരതേട്ടനെ അവളുടെ കൈയ്യില്‍ നിന്നും കിട്ടിയത് കൊണ്ട് പൊസ്സസീവ്‌നെസ്സ് ഒന്നും തോന്നിയില്ല. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണെന്ന മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം താന്‍ ജീവിച്ചതെന്നുമാണ് ലളിത വെളിപ്പെടുത്തിയത്.