CrimeNEWS

ഫോണില്‍ സംസാരിച്ച ഡ്രൈവറെ പിടിച്ചു, പകരം വന്ന ഡ്രൈവറും കുടുങ്ങി! സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് പോയി

കൊച്ചി: ഫോണില്‍ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവര്‍ പിടിയിലായപ്പോള്‍ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവര്‍ത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്‌നസ് മോട്ടാര്‍ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂര്‍- ഫോര്‍ട്ട്‌കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പില്‍ കുടുങ്ങിയത്.

എറണാകുളം നോര്‍ത്തില്‍ ഗതാഗത പരിശോധന നടത്തുന്നതിനിടെയാണ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കണ്ട് എംവിഐമാര്‍ ബസ് തടഞ്ഞത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നതിനാല്‍ പിറ്റേന്ന് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ ആര്‍ടിഒ ഓഫീസിലേക്കു പോയപ്പോള്‍ പിറ്റേന്ന് പകരം വച്ച ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച് ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ച് പിടിയിലായി.

Signature-ad

പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ വിശദ പരിശോധന നടത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെയാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്.

ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവര്‍ ഏലൂര്‍ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി. ഇതേ കുറ്റത്തിനു പിറ്റേന്നു പിടിയിലായ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംസാരിച്ചതിനു തെളിവു ലഭിക്കാത്തതിനാല്‍ പിഴ ഈടാക്കാനായില്ല. ഡ്രൈവര്‍ ഫോണ്‍ ചെവിയുടെ ഭാഗത്തു വച്ചു ഡ്രൈവ് ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞെങ്കിലും കണക്ഷന്‍ കിട്ടാത്തതു കൊണ്ടാകാം ഡ്രൈവറുടെ കോള്‍ ലിസ്റ്റില്‍ വിവരം ലഭ്യമല്ലായിരുന്നു.

 

Back to top button
error: