CrimeNEWS

”അവിഹിതം ചോദ്യം ചെയ്ത അമ്മയെ അച്ഛന്‍ വല്ലാതെ ഉപദ്രവിച്ചു; ഇഷ്ടത്തിനെതിരുനിന്നാല്‍ അമ്മയുടെ ഗതി വരുമെന്ന് ഭീഷണി”

ആലപ്പുഴ: ”എന്റെ കണ്‍മുന്നിലാണ് അതുണ്ടായത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ വഴക്ക് പതിവാണ്. അന്ന് അച്ഛന്‍ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാന്‍ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാന്‍ ഓടി. അവരുമൊത്തു തിരികെ വന്നപ്പോള്‍ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് അച്ഛന്‍ അവരെ പറഞ്ഞുവിട്ടു. ഞാന്‍ അകത്തേക്കു ചെല്ലുമ്പോള്‍ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു” ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ നിന്നു മിഷ്മ തികഞ്ഞ മനക്കരുത്തോടെ ആ ദിവസം ഓര്‍മിച്ചെടുക്കുമ്പോള്‍ അകത്ത് അമ്മ സജിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു.

അപകടമരണമെന്നു കരുതിയ സംഭവത്തില്‍, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എത്തിച്ചത് അച്ഛന്‍ സോണിക്കെതിരെ മിഷ്മ പി.ഉലഹന്നാന്‍ നല്‍കിയ പരാതിയായിരുന്നു. ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ വി.സി.സജിയുടെ (46) മരണത്തിന്റെ നാലാം ദിവസം ഭര്‍ത്താവ് പി.വൈ.സോണി (48) ഇതേത്തുടര്‍ന്ന് അറസ്റ്റിലായി. ”ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ. 2 വര്‍ഷം മുന്‍പ് നാട്ടിലെത്തി. അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു. അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചത്.” മിഷ്മ പറഞ്ഞു.

Signature-ad

”സംഭവം നടന്ന ജനുവരി 8 ന് മദ്യപിച്ചാണ് അച്ഛന്‍ വീട്ടിലെത്തിയത്. വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞ് വലിയ വഴക്കായി. അമ്മയെ അച്ഛന്‍ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. അവര്‍ തിരികെ വിളിക്കുമ്പോള്‍ ബന്ധുക്കളെ വിളിച്ചുകൂട്ടി ഞാന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു. അതിനാല്‍ കോള്‍ എടുത്തില്ല. അവര്‍ വീണ്ടും വിളിച്ചപ്പോള്‍ അച്ഛനെ ഭയന്നും അമ്മ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ഞാന്‍ അന്നുണ്ടായ കാര്യം മറച്ചുവച്ചു. അമ്മ ഗോവണിപ്പടിയില്‍ നിന്നു വീണെന്നാണു പറഞ്ഞത്.” മിഷ്മ ഓര്‍ക്കുന്നു. ”അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയുടെ നില മെച്ചപ്പെട്ടെങ്കിലും പിന്നീടു പനിയും ഹൃദ്രോഗബാധയും ഉണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയത്. ചികിത്സയിലായിരുന്ന സമയത്തൊന്നും അമ്മ സംസാരിച്ചിരുന്നില്ല. കൂടുതലും അബോധാവസ്ഥയിലായിരുന്നു. ഈ ഒരു മാസവും എല്ലാ കാര്യങ്ങളും നോക്കി അച്ഛന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് ഫോണില്‍ അച്ഛന്റെ ശബ്ദസന്ദേശം എനിക്കു കിട്ടി അച്ഛന്റെ വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞുകൊണ്ട്.

അമ്മ ആശുപത്രി വിട്ടശേഷം അച്ഛനെതിരെ കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകളെ തകര്‍ത്ത് അമ്മ കഴിഞ്ഞ ഞായറാഴ്ച യാത്രയായി. ‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാല്‍ അമ്മയുടെ ഗതി നിനക്കും ഉണ്ടാകു’മെന്നു ചൊവ്വാഴ്ച രാത്രി അച്ഛന്‍ എന്നെ ഭീഷണിപ്പെടുത്തി. പിറ്റേന്നു തന്നെ ഞാന്‍ പൊലീസില്‍ പരാതി നല്‍കി” മിഷ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: