KeralaNEWS

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന് പരാതി; പിന്നാലെ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറില്‍ നിന്ന് ദുരനുഭവം നേരിട്ടത്. പുല്ലേപടി ദാറുല്‍ ഉലൂം സ്‌കൂളില്‍ ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓട്ടോ ഡ്രൈവറുടെ ആക്ഷേപത്തിന് ഇരയായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോള്‍ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതല്‍ അല്ലേയെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 100 രൂപ തരാമെങ്കില്‍ കയറിയാല്‍ മതിയെന്നും മറ്റും പറഞ്ഞ് ഇയാള്‍ ആക്ഷേപിക്കുകയായിരുന്നു. മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോള്‍ 80 രൂപ പറഞ്ഞു.

Signature-ad

അതില്‍ കയറി പുല്ലേപടിയിലെത്തിയപ്പോള്‍ മീറ്ററില്‍ 46 രൂപയാണ് കണ്ടതെങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഗതാഗത മന്ത്രിക്ക് ഇ മെയിലില്‍ പരാതി അയച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രി ആര്‍ടിഒ: ടി.എം ജേഴ്‌സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംപി സുനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവര്‍ ചെല്ലാനം സ്വദേശി പികെ സോളിയെ ആര്‍ടി ഓഫീസില്‍ വിളിച്ചു വരുത്തി.

സംഭവ ദിവസം തന്റെ ഓട്ടോ സര്‍വീസ് നടത്തിയിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ ആദ്യ നിലപാട്. പരാതിക്കാരനെ വിഡിയോ കോളില്‍ വിളിച്ച എഎംവിഐ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോള്‍ ഈ ഡ്രൈവര്‍ തന്നെയാണെന്ന് പരാതിക്കാരന്‍ പറഞ്ഞതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഗതാഗത നിയമ ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.

 

Back to top button
error: