നീറ്റ് പുനർ പരീക്ഷയ്ക്ക് മേയ് 2026ന് വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തെരഞ്ഞെടുപ്പുകളും അതേപടി ഉപയോഗിക്കാം, പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല, അധിക ഫീസ് ഈടാക്കില്ല, അടച്ച ഫീസ് തിരികെ നൽകും…എൻടിഎ!! പ്രതിഷേധവുമായി വിദ്യാർഥികൾ തെരുവിലേക്ക്, ഡൽഹിയിൽ സംഘർഷം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള പ്രധാന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG) 2026 പരീക്ഷ ദേശീയ പരീക്ഷണ ഏജൻസിയായ എൻടിഎ (NTA) റദ്ദാക്കി. മേയ് 3-ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻദിവസം തന്നെ ചോർന്നതായി ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് ഈ നിർണായക തീരുമാനം.
പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് എൻടിഎ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് തീരുമാനം എടുത്തതെന്നും ഏജൻസി പറഞ്ഞു.
“പരിശോധനകളുടെ അടിസ്ഥാനത്തിലും നിയമപ്രവർത്തന ഏജൻസികൾ പങ്കുവെച്ച അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലും മേയ് 3-ന് നടത്തിയ NEET (UG) 2026 പരീക്ഷ റദ്ദാക്കാൻ എൻടിഎയും കേന്ദ്ര സർക്കാരും തീരുമാനിച്ചു,” എന്നാണ് എൻടിഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. നിലവിലെ പരീക്ഷാ പ്രക്രിയ തുടരാൻ സാധിക്കില്ലെന്ന് വിലയിരുത്തിയതായും ഏജൻസി കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ആവശ്യമായ എല്ലാ രേഖകളും സഹകരണവും നൽകുമെന്ന് എൻടിഎ അറിയിച്ചു.
അതേസമയം പരീക്ഷ റദ്ദാക്കിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് അനുബന്ധ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ (NSUI) ഡൽഹിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ശാസ്ത്രി ഭവൻ സമീപത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
മേയ് 10-ന് പുറത്തിറക്കിയ പ്രസ്താവനയുടെ തുടർച്ചയായി പുറത്തിറക്കിയ പുതിയ അറിയിപ്പിൽ, മേയ് 8-ന് തന്നെ വിഷയത്തെ കേന്ദ്ര ഏജൻസികൾക്ക് സ്വതന്ത്ര പരിശോധനയ്ക്കായി കൈമാറിയിരുന്നുവെന്ന് എൻടിഎ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളും അന്വേഷണ കണ്ടെത്തലുകളും പരിശോധിച്ചപ്പോൾ പരീക്ഷാ പ്രക്രിയ നിലനിർത്താനാവില്ലെന്ന് വ്യക്തമായതായും പ്രസ്താവനയിൽ പറയുന്നു.
പരീക്ഷ വീണ്ടും നടത്തുന്നതിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അസൗകര്യം ഉണ്ടാകുമെന്ന് എൻടിഎ അംഗീകരിച്ചെങ്കിലും, ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് ഏജൻസി വ്യക്തമാക്കി. അതുപോലെ മേയ് 2026 പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തിരഞ്ഞെടുപ്പുകളും അതേപടി പുതിയ പരീക്ഷയ്ക്കായി ഉപയോഗിക്കുമെന്ന് എൻടിഎ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും വ്യക്തമാക്കി. ഇതിനകം അടച്ച ഫീസ് തിരികെ നൽകുമെന്നും വീണ്ടും പരീക്ഷ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
അതേസമയം പുതിയ പരീക്ഷ തീയതികളും അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി മാത്രം അറിയാൻ ശ്രദ്ധിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി.






